തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ മേഖലയിലെ തർക്കങ്ങൾക്ക് സർക്കാർ സമയബന്ധിതമായി പരിഹാരമുറപ്പാക്കുമെന്നും തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം കൊടുത്ത അതേ നിരക്കിലുള്ള ബോണസ് ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിവിധ മേഖലകളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ മാർഗനിർദ്ദേശപ്രകാരവും ലേബർ കമ്മിഷണറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലും ഭൂരിഭാഗം സ്ഥാപനങ്ങളിലേയും ബോണസ് നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ നൽകും. സ്വകാര്യ മേഖലയിലെ ബോണസ് നിശ്ചയിക്കുന്നത് സംബന്ധിച്ച് റീജണൽ ജോയിന്റ് ലേബർ കമ്മിഷണർമാരും ജില്ലാ ലേബർ ഓഫീസർമാരും നടപടി സ്വീകരിച്ചു വരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 8.33 ശതമാനം മിനിമം ബോണസ് അനുവദിക്കും. സഹകരണ സ്ഥാപനങ്ങൾക്ക് ബാധകമാകുന്ന മാർഗനിർദ്ദേശങ്ങൾ സഹകരണ സംഘം രജിസ്ട്രാർ വഴി പുറപ്പെടുവിച്ചിട്ടുണ്ട്.
കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം കൊടുത്ത അതേ നിരക്കിൽ ബോണസ് നൽകുന്നതിന് ധാരണയായിട്ടുണ്ട്. ഇതുപ്രകാരം 20% ബോണസും 9500 രൂപ അഡ്വാൻസും 17ന് മുൻപ് വിതരണം ചെയ്യും. കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികൾക്ക് 20 ശതമാനം ബോണസും ഇൻസെന്റീവായി 9.90 ശതമാനവും നൽകും. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |