തൃശൂർ: കാർഷിക സർവകലാശാല വികസിപ്പിച്ച സലാഡ് കക്കിരി മറ്റ് സംസ്ഥാനങ്ങളിൽ താരമാകുന്നു. ഒരു സീസണിൽ ഉല്പാദിപ്പിക്കുന്ന പത്തു കിലോ വിത്തിൽ എട്ട് കിലോയ്ക്കും തമിഴ്‌നാട്, കർണാടക, തെലുങ്കാന, മഹാരാഷ്ട്ര, യു.പി, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വൻ ഡിമാൻഡ്. തൃശൂരിലും ആലപ്പുഴയിലുമാണ് രണ്ട് കിലോ ചെലവാകുന്നത്.
എന്നാലിപ്പോൾ മട്ടുപ്പാവ് കൃഷിക്ക് വിത്തുകൾ ആവശ്യപ്പെടുന്നുണ്ടെന്ന് ഇത് വികസിപ്പിച്ച ശാസ്ത്രജ്ഞൻ ഡോ. ടി. പ്രദീപ് കുമാർ പറഞ്ഞു. കേരളത്തിൽ പോളിഹൗസ് കൃഷി വ്യാപകമാവാത്തതിനാലാണ് കേരളത്തിൽ ഡിമാൻഡ് കുറവെന്ന് സർവകലാശാ അധികൃതർ പറയുന്നു. പരാഗണം കൂടാതെ കായ്ക്കുന്ന ഇനമാണിത്. പൊതുമേഖലയിൽ വികസിപ്പിച്ച ആദ്യ ഇനമായി 2019ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പോളിഹൗസ് കൃഷിക്ക് ഏറ്റവും അനുയോജ്യവും അത്യുല്പാദന ശേഷിയുമുള്ളതാണ്. ഇതിന്റെ പ്രചരണത്തിനായി ഇന്ത്യയിലെ എല്ലാ കാർഷിക സർവകലാശാലാ അധികൃതർക്കും കേരള കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. മധു സുബ്രഹ്മണ്യൻ കത്തയച്ചിട്ടുണ്ട്. 2018ൽ വികസിപ്പിച്ച സലാഡ് കക്കിരി (കെ. പി. സി. എച്ച് 1 ) എന്ന ഇനത്തിന് കടും പച്ച നിറമാണ്. 40 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന ചെടിയിൽ നിന്ന് അഞ്ചു കിലോ കായ വരെ ലഭിക്കും.
കൃഷി രീതി
ഒരു മീറ്റർ അകലത്തിൽ ബെഡ് എടുത്ത് മൾട്ടിഷീറ്റ് കൊണ്ടു മൂടി അതിൽ നടണം. വെള്ളവും വളവും ഡ്രിപ്‌ലൈൻ വഴി. ഫ്‌ളോറിക്കൾച്ചർ നെറ്റിൽ ചെടികൾ പടർത്തുന്നു. രണ്ടര മീറ്റർ പൊക്കത്തിൽ വളർന്ന് ചെടികൾ താഴോട്ട് വരുന്നു. 19:19:19 (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) മിശ്രിതം ആഴ്ചയിൽ ഒരു തവണയെങ്കിലും നൽകണം.
കൊയ്യാം 1.5 ലക്ഷം വരെ
മുഴുവൻ പേര്: കെ. എ. യു (കേരള അഗ്രി. യൂണിവേഴ്‌സിറ്റി) പാർത്തനോകാർപ്പിക്ക് ഹൈബ്രീഡ്.
വിത്തൊന്നിന് നിരക്ക് ഒരു രൂപ. (സ്വകാര്യ വ്യക്തികൾ ഈടാക്കുക 5 )
10 സെന്റ് പോളി ഹൗസിൽ കൃഷി ചെയ്യാൻ വേണ്ടത് 1000 വിത്ത്
പ്രതീക്ഷിക്കുന്ന വിളവ് 5 ടൺ
ശരാശരി 30 രൂപ ലഭിച്ചാൽ ഒരു വിളവെടുപ്പിൽ ലഭിക്കുക ഒന്നര ലക്ഷം.
ഒരു വിളവെടുപ്പിന് ശേഷം തക്കാളി, പയർ, ബീൻസ്, മുളക് എന്നിവയിലേതെങ്കിലും കൃഷി ചെയ്യണം.
വീണ്ടും സലാഡ് കക്കരി കൃഷി ചെയ്യാം.
പോളി ഹൗസ് ചെലവ് 5 ലക്ഷം (തുടക്കത്തിൽ)
കൃഷിച്ചെലവ് പത്തു സെന്റിന് 40,000 രൂപ
3 കൊല്ലം കൊണ്ട് മുതലുൾപ്പെടെ തിരിച്ചുപിടിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |