മണ്ണാർക്കാട്: ഭൂസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ആദിവാസിയായ വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു. പരപ്പൻതറ സ്വദേശി നാഗൻ (60) ആണ് കൊല്ലപ്പെട്ടത്. നാഗന്റെ ഭാര്യ ബദരിയുടെ സഹോദരൻ വെള്ളിങ്കിഗി (46) ആണ് കല്ലെറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
വെള്ളിങ്കിരിയും മൂത്ത സഹോദരിമാരായ മരുതി, ബദരി, സുശീല എന്നിവരും തമ്മിൽ പിതൃസ്വത്തായ മൂന്നേക്കറോളം സ്ഥലം ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. പിന്നീട് അധികൃതരുടെയും ഊരുമൂപ്പന്റെയും ഇടപെടലിനെ തുടർന്ന് സഹോദരിമാർക്ക് 60 സെന്റ് ഭൂമി വീതം നൽകിയിരുന്നത്രെ. എന്നാൽ ഇവിടെ കൃഷി ചെയ്യാനൊരുങ്ങിയപ്പോൾ വെള്ളിങ്കിരി വീണ്ടും തടയാൻ ശ്രമിച്ചു.
ഊരുമൂപ്പന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ കൃഷി ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വെള്ളിങ്കിരിയോട് ബദരിയുടെയും നാഗന്റെയും മകനായ പഴനിസ്വാമി ഉൾപ്പെടെയുള്ളവർ തർക്കത്തിനൊരുങ്ങിയപ്പോൾ പ്രകോപിതനായ വെള്ളിങ്കിരി കല്ലെറിയുകയായിരുന്നു. നാഗന്റെ തലയിലാണ് കല്ല് കൊണ്ടത്. ബോധരഹിതനായ നാഗനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അഗളി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഘർഷത്തിൽ പരിക്കേറ്ര വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |