മുംബയ്: നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പൊതുമേഖലാ ബാങ്കുകളിൽ വായ്‌പകളിലും നിക്ഷേപത്തിലും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തിയത് പൂനെ ആസ്ഥാനമായ ബാങ്ക് ഒഫ് മഹാരാഷ്‌ട്ര. ബാങ്കിന്റെ വായ്‌പകൾ 14.46 ശതമാനവും നിക്ഷേപം 14 ശതമാനവും ഉയർന്നു. 1.10 ലക്ഷം കോടി രൂപയിലേക്കാണ് ബാങ്കിന്റെ വായ്‌പാ വളർച്ച; നിക്ഷേപം 1.74 ലക്ഷം കോടി രൂപ. 10.13 ശതമാനം വായ്‌പാ വളർച്ച നേടിയ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കാണ് രണ്ടാമത്; ബാങ്കിന്റെ നിക്ഷേപ വളർച്ചയും 14 ശതമാനമാണ്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ നിക്ഷേപ വളർച്ച 8.82 ശതമാനമാണെങ്കിലും മൊത്തം നിക്ഷേപം ബാങ്ക് ഒഫ് മഹാരാഷ്‌ട്രയേക്കാൾ 21 മടങ്ങ് അധികമായ 37.20 ലക്ഷം കോടി രൂപയാണ്. ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ കാസ (കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്) നിക്ഷേപ വളർച്ചയും (22 ശതമാനം) പൊതുമേഖലാ ബാങ്കുകളിലെ ഏറ്റവും ഉയർന്നതാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞപാദത്തിൽ 14.17 ശതമാനം ഉയർന്ന് 2.85 ലക്ഷം കോടി രൂപയിലുമെത്തി. അറ്റാദായം മുൻവർഷത്തെ സമാനപാദത്തിലെ 101 കോടി രൂപയിൽ നിന്ന് 208 കോടി രൂപയിലേക്ക് ഉയർന്നതും ബാങ്കിന് നേട്ടമായി.
മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 10.93 ശതമാനത്തിൽ നിന്ന് 6.35 ശതമാനത്തിലേക്ക് കുറഞ്ഞതും ബാങ്കിന് കരുത്തായി. അറ്റ നിഷ്‌ക്രിയ ആസ്‌തി 4.10 ശതമാനത്തിൽ നിന്ന് 2.22 ശതമാനത്തിലേക്കും കുറഞ്ഞു. കഴിഞ്ഞപാദത്തിൽ 12 പൊതുമേഖലാ ബാങ്കുകളും ലാഭത്തിലേറി എന്ന പ്രത്യേകതയുമുണ്ട്. 6,504 കോടി രൂപയുടെ അറ്റാദായവുമായി എസ്.ബി.ഐയാണ് മുന്നിൽ. ബാങ്ക് ഒഫ് ബറോഡ 1,208 കോടി രൂപയുമായി രണ്ടാമതാണ്. കനറാ ബാങ്കാണ് 1,177 കോടി രൂപ ലാഭം നേടി മൂന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |