മാവേലിക്കര- യുവാവിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് റബർതോട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പ്രതിയായ സി.ആർ.പി.എഫ് ജവാനെ സർവീസിൽ നിന്നു നീക്കം ചെയ്തു. വഴുവാടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പന്തളം മങ്ങാരം അരുൺ ഭവനം അരുണിനെ (25) ആണ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്നു നീക്കം ചെയ്തു സിആർപിഎഫ് 53–ാം ബറ്റാലിയൻ കമാൻഡന്റ് മേഘ്രാജ് ഉത്തരവിറക്കിയത്.
കഴിഞ്ഞ ഡിസംബർ 14ന് അരുണും പന്തളം മങ്ങാരം ആനക്കുഴി അരുൺ ഭവനം സുനിൽ (44), മുടിയൂർക്കോണം പുത്തൻവീട്ടിൽ കിഴക്കതിൽ പ്രകാശ് (40), ആനക്കുഴി അശ്വതി നിവാസ് സൂരജ് (26) എന്നിവരും ചേർന്ന് കൊല്ലം ഇളംപള്ളൂർ കൊറ്റങ്കര വിഷ്ണു ഭവനം വേണുകുമാറിനെ (46) ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ആക്രമിച്ചവശനാക്കിയ ശേഷം പന്തളത്ത് ആളൊഴിഞ്ഞ സ്ഥലത്തെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചതായാണ് പൊലീസ് കേസ്.
16 വർഷം മുമ്പ് കൊല്ലത്ത് വിവാഹവീട്ടിൽ ചോറിൽ മുട്ടുസൂചി കണ്ടത് ചോദ്യം ചെയ്ത സുനിലിനെ ചിലർ മർദിച്ചിരുന്നു. മർദിച്ചവരുടെ കൂട്ടത്തിൽ വേണുകുമാറും ഉണ്ടായിരുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തഴക്കരയിലെ ബന്ധുവീട്ടിലെത്തി തഴക്കര ആശാഭവനം അനുവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് വേണുകുമാറിനെ ഗ്ലാസ് ഫാക്ടറി ജംഗ്ഷന് സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്.അരുൺ ഒഴികെ മറ്റു പ്രതികളെ പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അരുൺ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി. അരുൺ കേസിൽ പ്രതിയായത് ചൂണ്ടിക്കാട്ടി മാവേലിക്കര പൊലീസ് സി.ആർ.പി.എഫിന് കത്തയച്ചു. ജമ്മുകശ്മീർ ബാരാമുള്ള 53–ാം ബറ്റാലിയൻ മേധാവി നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ അരുണിനെതിരെ 2019ൽ പത്തനംതിട്ട പൊലീസിൽ മറ്റൊരു കേസും ഉണ്ടെന്നു കണ്ടെത്തി. തുടർന്നാണ് അരുണിനെ സർവീസിൽ നിന്നു നീക്കം ചെയ്തത്. തിരിച്ചറിയിൽ കാർഡ് അരുൺ തിരികെ ഏൽപ്പിച്ചിട്ടില്ലെന്നും ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |