പിറവം: കൊവിഡിൽ തകർന്ന ലൈറ്റ് ആൻഡ് സൗണ്ട് വ്യവസായത്തെ രക്ഷിണക്കമെന്നാവശ്യപ്പെട്ട് സംരംഭകരും തൊഴിലാളികളും നടത്തുന്ന സമരം കണ്ടില്ലെന്ന് നടിച്ച് സർക്കാർ. എറണാകുളം മറൈൻഡ്രൈവിൽ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള 17 ദിവസം നടത്തിയ റിലേ നിരാഹാര സമരം ഇപ്പോൾ അനിശ്ചിതകാല നിരാഹാര സമരമായിട്ട് അഞ്ച് ദിനങ്ങൾ പിന്നിട്ടു. എന്നിട്ടും ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.
ബാങ്കുകളിൽനിന്നും മറ്റും വായ്പയെടുത്താണ് ഭൂരിഭാഗം പേരും ഈ മേഖലയിലേക്ക് വന്നത്. തൊഴിൽ നഷ്ടമായതോടെ ജപ്തിഭീഷണിയിലായവരും നിരവധിയാണ്. ഇതിനകം അഞ്ച് പേർ ജീവനൊടുക്കി. പലരും ആത്മഹത്യയുടെ വക്കിലാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. എ. വേണു പറഞ്ഞു.
മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടും ഒരു ഗുണവുമുണ്ടായില്ല. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് പോലും സർക്കാരിന്റെ പരിഗണന ലഭിച്ചില്ല. ഇതിനുള്ള നടപടികൾ മുഖ്യമന്ത്രി ഇടപെട്ടു സ്വീകരിക്കണമെന്നും സംരംഭകർക്ക് പ ലിശരഹിത വായ്പകൾ ലഭ്യമാക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം.
കൊവിഡ് മാനദണ്ഡം പാലിച്ച് 100 പേരെയെങ്കിലും പങ്കെടുപ്പിച്ച് പരിപാടികൾ നടത്താൻ അനുമതി നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ട്രഷറർ ബിജു മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി ശങ്കേഴ്സ് സൗണ്ട് തൃപ്പൂണിത്തുറ, തമ്പി നാഷണൽ തുടങ്ങിയവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം ജില്ലാ ജോയിന്റ് സെക്രട്ടറി ടി. കെ.സതീശൻ സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.
നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ അവഗണന ആയിരക്കണക്കിന് കുടുംബത്തോട് കാണിക്കുന്ന അനീതിയാണ്. ആവശ്യങ്ങൾ അംഗീകരിക്കും വരെയോ മരണംവരെയോ നിരാഹാരമിരിക്കാനാണ് തീരുമാനം.
ജോയി പര്യാടൻ
ജില്ലാ സെക്രട്ടറി,
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |