കടമ്പനാട് : തെങ്ങമം ജംഗ്‌ഷനിലും കെ.പി റോഡ് കടന്നുപോകുന്ന പഴകുളം ജംഗ്ഷനിലും പൊതുശൗചാലയങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ടേക് എ ബ്രേക്ക് പദ്ധതിക്ക് തുടക്കമിട്ടത്. പഴകുളത്ത് കനാൽ ജംഗ്ഷനിൽ സോഷ്യൽ ഫോറസ്ട്രി പാർക്കിലും തെങ്ങമത്ത് പഞ്ചായത്ത് വക വെയ്റ്റിംഗ് ഷെഡിനോട് ചേർന്നുള്ള കടമുറിയുമാണ് ഇതിനായി തെരഞ്ഞെടുത്തത്. തെങ്ങമത്ത് പണികൾ തീർത്ത് ബോർഡ് സ്ഥാപിച്ചിട്ട് മാസങ്ങളായി. പഴകുളത്ത് പുതിയതായി കെട്ടിടം പണിയും നടത്തി. പക്ഷെ ഇതുവരെയും പദ്ധതി ജനങ്ങളിലേക്ക് എത്തിയില്ല. ഇപ്പോൾ ഉടൻ പ്രവർത്തനം തുടങ്ങും എന്ന് സർക്കാർ പ്രഖ്യാപിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ലിസ്റ്റിലും പള്ളിക്കൽ പഞ്ചായത്തിലെ ഈ രണ്ട് സെന്ററുകളും ഇല്ല . നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഏനാത്തിനും അടൂരിനും ഇടയിൽ പൊതു ശൗചാലയമില്ല. ഇതുകാരണം കൂടുതൽ പ്രയാസപ്പെടുന്നത് സ്ത്രീകളാണ്. ഏനാത്ത് ജംഗ്ഷനിൽ വർഷങ്ങൾക്കു മുൻപ് ജില്ലാ പഞ്ചായത്ത് ഇ ടോയിലറ്റ് സ്ഥാപിച്ചിരുന്നു. ഇത് കുറച്ച് ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ഈ ടോയിലറ്റ് ഇപ്പോൾ കാടുമൂടി നശിച്ച അവസ്ഥയിലാണ്. കൃത്യമായ സമയത്ത് അറ്റകുറ്റപണികൾ നടത്താത്തതിനാൽ അഞ്ചു ലക്ഷത്തിലധികം രൂപ ചെലവിട്ട ശൗചാലയമാണ് നശിച്ചത്. അടൂരിലും ഇതേ അവസ്ഥയാണ്. അടൂർ നഗരസഭയിൽ ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ ബസ് നിറുത്തുന്ന ഭാഗത്ത് ശൗചാലയം ഉണ്ടെങ്കിലും തുറന്ന് പ്രവർത്തിക്കുന്നില്ല. ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് ആദ്യം നടപ്പാക്കാൻ ഉദ്ദേശിച്ച പുതുശ്ശേരി ഭാഗത്ത് പദ്ധതി നടപ്പായില്ല. പിന്നീട് കിളിവയലിൽ റവന്യു വകുപ്പിന്റെ സ്ഥലം കണ്ടെത്തി അവിടെ ശിലയിട്ടെങ്കിലും പദ്ധതി നടപ്പായില്ല.
പദ്ധതി മുടങ്ങിയത് പള്ളിക്കൽ പഞ്ചായത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |