കോലഞ്ചേരി: നീന്തലറിയാവുന്നവർക്ക് പ്ളസ് വൺ പ്രവേശനത്തിന് രണ്ട് മാർക്ക് ബോണസുണ്ട്. ഇത് സംഘടി പ്പിച്ചെടുക്കാൻ നീന്തലറിയാത്തവരും നീന്തൽ സർട്ടിഫിക്കറ്റിനായി നെട്ടോട്ടത്തിൽ.തട്ടേക്കാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്ളസ് വൺ പ്രവേശനത്തിന് നീന്തൽ പഠിച്ചവർക്ക് ബോണസ് മാർക്ക് നൽകാൻ സർക്കാർ തീരുമാനിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രസിഡന്റോ, സെക്രട്ടറിയോ നൽകുന്ന സാക്ഷ്യപത്രമായിരുന്നു തുടക്കത്തിൽ ഹാജരാക്കേണ്ടത്. ഇത് ദുരുപയോഗം ചെയ്ത് പഞ്ചായത്തംഗങ്ങളുടെ വരെ സർട്ടിഫിക്കറ്റുമായി ഒരുപാട് പേർ പ്രവേശനത്തിന് ശ്രമിച്ചതോടെ സർക്കാർ മാനദണ്ഡം മൂന്നു വർഷം മുമ്പ് മാറ്റി നിശ്ചയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ സ്‌പോർട്‌സ് കൗൺസിൽ കമ്മിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് ബോണസ് മാർക്കിന് യോഗ്യതാ മാനദണ്ഡമാക്കി.
മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും ഇത്തരം കമ്മിറ്റികൾ ഉണ്ടാക്കാത്തത് വീണ്ടും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വർഷം മുതൽ ജില്ലാ സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റാണ് വേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം ഉണ്ടെങ്കിലേ സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകൂ. കഴിഞ്ഞ വർഷം തദ്ദേശ സ്ഥാപനങ്ങൾ നല്കുന്ന സാക്ഷ്യപത്രങ്ങളിൽ കൗണ്ടർ സൈൻ ചെയ്ത് നൽകുകയായിരുന്നു സ്പോർട്സ് കൗൺസിൽ.
പ്ലസ് വൺ പ്രവേശന നോട്ടിഫിക്കേഷൻ ആയില്ലെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നീന്തൽ സർട്ടിഫിക്കറ്റിനായി തിരക്കോട് തിരക്കാണ്. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, രാജ്യപുരസ്‌കാറിനും മറ്റു കലാ കായിക മികവുകൾക്കുമുള്ള വെയിറ്റേജിന്റെ കാര്യത്തിൽ വ്യക്തത വരാത്ത സാഹചര്യത്തിൽ നീന്തൽ സർട്ടിഫിക്കറ്റ് നേടിയെടുക്കാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കൾ. ഈ വർഷം ഇതു സംബന്ധിച്ച വ്യക്തത വന്നിട്ടില്ലെങ്കിലും മുൻ വർഷങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളും തദ്ദേശ സ്ഥാപനങ്ങളും മുന്നോട്ടു പോകുന്നത്. എന്ത് വില കൊടുത്തും സർട്ടിഫിക്കറ്റ് വാങ്ങാനാണ് രക്ഷിതാക്കളുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |