തൃശൂർ : പട്ടാപ്പകൽ നഗരത്തോട് ചേർന്ന പ്രദേശത്ത് മയിൽ വന്നിടിച്ച് വാഹനാപകടത്തിൽ ദമ്പതികളിലൊരാൾ മരിച്ച സംഭവം ജില്ലയിൽ ആദ്യം. പുന്നയൂർക്കുളം പീടികപറമ്പിൽ മോഹനന്റെ മകൻ പ്രമോഷാണ് (34) മരിച്ചത്. ഭാര്യ വീണയ്ക്കും മറ്റൊരു ബൈക്ക് യാത്രികനായ വാടാനപ്പിള്ളി സ്വദേശി ധനേഷിനും പരിക്കേറ്റിരുന്നു. അപകടത്തിൽ മയിലും ചത്തു. കാടിനോട് അടുത്ത പ്രദേശങ്ങളിൽ മാൻ, കാട്ടുപന്നി, മ്ളാവ് , ആന എന്നിവ ഇടിച്ച് ആളപായം ഉണ്ടായിട്ടുണ്ട്. പലപ്പോഴും രാത്രിയോ പുലർച്ചെയോയാണ് ഇത്തരം അപകടങ്ങൾ. എന്നാൽ പകൽ സമയത്ത് നഗരത്തോട് ചേർന്ന പ്രദേശത്തുണ്ടായ അപകടം അപായ സൂചനയാണ്. നിയമങ്ങൾ കർശനമാക്കിയതോടെ നാട്ടിൻപുറങ്ങളിലെ മയിൽക്കൂട്ടങ്ങൾ സംരക്ഷിക്കപ്പെടുകയും അവയിലേറെയും പെറ്റുപെരുകയും ചെയ്തിട്ടുണ്ട്. ആഹാരത്തിനും മറ്റുമായി ഇവ മറ്റിടങ്ങളിലേക്ക് നീങ്ങുകയും വീണ്ടും വംശവർദ്ധനവുണ്ടാകുകയും ചെയ്തു. ഭക്ഷണം തേടി ഇവ ഏറെ ശബ്ദകോലാഹലം നിറഞ്ഞ നഗരപ്രദേശങ്ങളിലും കൂട്ടത്തോടെയെത്തുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. പല സ്ഥലങ്ങളിലും മയിലുകൾ കൃഷി നാശവും വരുത്തുന്നുണ്ട്. തെങ്ങ് കവുങ്ങ് കൃഷിക്ക് വരെ ഇവ നാശം വരുത്തുന്നതായി കർഷകർ പരാതിപ്പെടുന്നുണ്ട്.
പാടശേഖരങ്ങളിലും മറ്റും വിളഞ്ഞ നെൽമണികൾ കൊത്തി തിന്നുന്നതും പതിവാണ്. മയിലുകളുടെ വംശവർദ്ധനവ് കണക്കിലെടുത്ത് ഏതെങ്കിലും മേഖല കണക്കാക്കി ഇവയെ ശാസ്ത്രീയമായി സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾക്ക് വനംവകുപ്പോ മറ്റോ രൂപം നൽകണമെന്നാണ് പരിസ്ഥിതി പ്രേമികൾ ആവശ്യപ്പെടുന്നത്.
മയിൽ സംരക്ഷണത്തിന് ചൂലന്നൂർ മാതൃക
പാലക്കാട് ആലത്തൂർ ബ്ലോക്കിലെ തരൂർ പഞ്ചായത്തിലാണ് കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമായ ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം. തിരുവില്വാമലയിൽ നിന്നും പഴയന്നൂരിൽ നിന്നും പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ചൂലന്നൂർ. 500 (3.420 ച.കി.മീ) ഹെക്ടർ നിബിഢവനങ്ങളുള്ള ഇവിടെ 200ൽ ഏറെ മയിലുണ്ട്. ഭാരതപ്പുഴയുടെ പോഷക നദിയായ ഗായത്രിപ്പുഴയുടെ തീരത്തുള്ള 342 ഹെക്ടർ സ്ഥലം ഇതിനായി വേർതിരിച്ചിരിക്കുന്നു. നാനാവിധത്തിലുള്ള പക്ഷികളുടെ വാസസ്ഥലമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. 100ഓളം വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |