പാലക്കാട്: ഓണം അവധിക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ കൂടുതലായി കേരളത്തിലേക്ക് എത്തുന്നതോടെ വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്‌നാട് ആരോഗ്യ വിഭാഗം.
ഓണം അവധിക്ക് ശേഷം കേരളത്തിൽ നിന്നും ആളുകൾ കൂട്ടമായി മടങ്ങിപ്പോകാനുള്ള സാദ്ധ്യതയും കൂടി മുന്നിൽ കണ്ടാണ് പരിശോധന പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായായി കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ.അരുണ കഴിഞ്ഞ ദിവസം അതിർത്തിയിലെ തമിഴ്‌നാട് പരിശോധനാ കേന്ദ്രം സന്ദർശിച്ചിരുന്നു. നിലവിൽ തമിഴ്‌നാട്ടിലേക്ക് കടക്കണമെങ്കിൽ രണ്ട് വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇ-പാസിനോടൊപ്പം ആവശ്യമാണ്.
ഇവ പരിശോധിക്കാനായി തമിഴ്‌നാട് ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി അതിർത്തിയിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വാളയാർ ചാവടിപ്പാലത്തിനു സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്. ചരക്ക് ലോറികൾ, ആശുപത്രി ആവശ്യങ്ങൾ ഒഴികെ എല്ലാവരും ഈ രേഖകൾ കാണിച്ചാൽ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടുകയുള്ളൂ.
കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേർക്കും ചരക്കു വാഹനങ്ങളിൽ രണ്ടു പേർക്കും മാത്രമേ സഞ്ചരിക്കാനാവൂ. അല്ലാത്തവരെ അതിർത്തിയിൽ വച്ചുതന്നെ മടക്കി അയക്കും. വിവിധ ജോലികൾക്കായി ദിവസവും തമിഴ്നാട് പോകുന്നവർ രണ്ട് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് നൽകിയാൽ പത്ത് ദിവസത്തേക്ക് യാത്രാ പാസ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |