പാലക്കാട്: നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന കല്പാത്തി രുചിപ്പെരുമയിൽ ആഗ്രഹാരത്തിലെ പ്രധാന വീഥിയിലെ 'അച്ചാർ മാമി" എന്ന പൊന്നുമണി ഒരുക്കിയ രസക്കൂട്ട് വേറിട്ട അനുഭവമാകുന്നു. വീട്ടാവശ്യത്തിനായി അച്ചാർ ഉണ്ടാക്കി ബന്ധുക്കൾക്കും പരിചയക്കാർക്കും കൊടുത്താണ് മാമിയുടെ കൈപ്പുണ്യം നാടാകെ പരന്നത്.
കണ്ണിമാങ്ങ വൃത്തിയായി കഴുകിയുണക്കി ഉപ്പും മുളകും ചേർത്ത് കിഴി കെട്ടി ആറുമാസം കഴിഞ്ഞ് വീണ്ടും മുളകും രുചിക്കൂട്ടും ചേർത്ത് ഭരണിയിൽ കെട്ടി വയ്ക്കും. പഴകും തോറും രുചിയേറുന്ന സ്പെഷ്യൽ കടുമാങ്ങ അച്ചാർ പിന്നെ ആവശ്യക്കാരിലേക്ക്. കോങ്ങാട് നിന്ന് സ്ഥിരമായി മാങ്ങ എത്തിക്കുന്ന കച്ചവടക്കാരായ സ്ത്രീകളുണ്ട്. മുറ്റത്തെത്തുന്ന മാങ്ങ നോക്കി നല്ലതെങ്കിലെ മാമി വാങ്ങൂ. മൂത്ത മാങ്ങയെങ്കിൽ കഷണങ്ങളാക്കി അച്ചാറിടും. നറുനീണ്ടി കിഴങ്ങുകൊണ്ട് പോഷകമൂല്യമുള്ള അച്ചാറും തയ്യാറാക്കുന്നുണ്ട്.
അച്ചാർ സ്റ്റോക്ക് തീർന്നാൽ വീടിന് മുന്നിൽ ബോർഡുണ്ടാകും. 84-ാം വയസിലെ ആരോഗ്യത്തിന്റെ രഹസ്യം അച്ചറാണോ എന്ന് ചോദിച്ചാൽ മാമി ഉള്ളുതുറന്നു ചിരിക്കും. ഭർത്താവ് പി.കെ.സുബ്രഹ്മണ്യൻ എട്ടുവർഷം മുമ്പ് മരിച്ചു. മക്കളില്ലെങ്കിലും കുരുന്നിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഭർത്താവിന്റെ അനുജന്റെ രണ്ടു മക്കളെയും വളർത്തി വലുതാക്കിയത് മാമിയും ഭർത്താവുമാണ്. സഹോദരിയും കുടുംബവും ഒരു ചുമരിനപ്പുറം താമസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |