മൈസൂരു: 'ജയിലിനുള്ളിൽ തടവുകാരനെപ്പോലെ' ഒരു ദിവസം ആസ്വദിക്കാനാഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി കർണാടക. 500 രൂപ മുടക്കിയാൽ ബെൽഗാവി ഹിന്ദൽഗ സെൻട്രൻ ജയിലിൽ തടവുകാർക്കൊപ്പം മൂന്നു നേരം 'ജയിൽ ആഹാരം' കഴിച്ച് കഴിയാം. വിനോദസഞ്ചാരിയെന്ന പരിഗണന ലഭിക്കുമെന്ന് കരുതേണ്ട. ശരിക്കും തടവുകാരനെപ്പോലെ പൂട്ടിയിട്ട മുറിക്കുള്ളിലാണ് കഴിയേണ്ടത്. ചിട്ടയും പെരുമാറ്റവും വസ്ത്രവും എല്ലാം തടവുകാരുടേതിന് സമം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
ഒരു രാത്രിയും ഒരു പകലുമടക്കം 24 മണിക്കൂറാണ് ജയിലിൽ കഴിയാനുള്ള അവസരം.
കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ബോധവത്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജയിലിലെ ജീവിതം അടുത്തറിയുന്നതോടെ ആളുകൾ കുറ്റകൃത്യം ചെയ്യുന്നത് കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ജയിൽ അധികൃതർ സർക്കാരിന് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. തടവുകാരുടെ വസ്ത്രവും തടവുകാർക്ക് നൽകുന്ന ഭക്ഷണവും ജയിൽമുറികളുമാണ് വിനോദസഞ്ചാരികൾക്കും നൽകുക. തടവുകാരുടെ അതേ ദിനചര്യ തന്നെ വിനോദസഞ്ചാരികളും പാലിച്ചിരിക്കണം.
രാവിലെ അഞ്ചിനെഴുന്നേൽക്കണം, കിടന്നുറങ്ങിയ ജയിൽ മുറി സ്വയം വൃത്തിയാക്കണം, ശേഷം ചായ നൽകും, ഒരു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 11 മണിയോടെ ചോറും സാമ്പാറും തോരനും അടങ്ങിയ ഉച്ചയൂണ്, വൈകിട്ട് ഏഴിന് അത്താഴം, രാത്രി കിടക്കുമ്പോൾ ജയിൽമുറി പുറത്തുനിന്ന് പൂട്ടും. രാവിലെ ഉദ്യോഗസ്ഥരെത്തിയേ തുറക്കൂ.
വാരാന്ത്യങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ജയിൽ മെനുവിലെ പ്രത്യേക സസ്യേതര ഭക്ഷണത്തിന്റെ രുചിയറിയാനാകും. തടവുപുള്ളികളുടെ നമ്പരുള്ള വസ്ത്രം ഉൾപ്പെടെ ധരിച്ചായിരിക്കും വിനോദസഞ്ചാരികളും ജയിലിലേക്ക് പ്രവേശിക്കുക. തോട്ടത്തിലും അടുക്കളയിലും ജോലികൾ ചെയ്യേണ്ടിവരും. കൊലയാളികൾ, വീരപ്പന്റെ സംഘത്തിൽ ഉൾപ്പെട്ട കൊള്ളക്കാർ തുടങ്ങിയവർ ഉൾപ്പെടെ കുപ്രസിദ്ധരായവരാണ് ഹിന്ദൽഗ സെൻട്രൽ ജയിലിൽ കഴിയുന്നത്. ഇവരോട് ഇടപഴകാനുള്ള അവസരവും ലഭിക്കും. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തതിനു ശേഷമായിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |