നെടുമങ്ങാട്: 'എള്ളോളമില്ല പൊളിവചനം, കള്ളപ്പറയും ചെറുനാഴിയു"മെന്ന പഴമൊഴി പരസ്യവാചകത്തിൽ ഒതുക്കി കൊവിഡ്ക്കാല ഓണവിപണിയിലും അളവ് തൂക്ക തട്ടിപ്പും മോഷണവും അരങ്ങുവാഴുന്നു. വ്യാജ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി വഴിവാണിഭത്തിന് എത്തുന്ന ഇതര സംസ്ഥാന കച്ചവടക്കാരുടെ കടന്നുകയറ്റവും വിപണിക്ക് ഭീഷണിയായി. തിരക്കിന്റെ മറപറ്റി തുണിത്തരങ്ങളും ഗൃഹോപകരണങ്ങളും കടത്തുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. സി.സി ടിവി കാമറകളിൽ പതിയുന്ന കാഴ്ചകൾ പൊലീസിനെയും വ്യാപാരികളെയും അമ്പരപ്പിക്കുന്നതാണ്. മോഷണദൃശ്യങ്ങൾക്ക് പുറകെ അലയേണ്ട അവസ്ഥയിലാണ് അധികൃതർ. കരകുളത്ത് കടയുടെ മുന്നിൽ നിന്ന് സൈക്കിളുമായി ഒരു കുട്ടി കടന്നു കളഞ്ഞ ദൃശ്യമാണ് ഒടുവിൽ പുറത്തുവന്നത്. സൈക്കിളുടമ നെടുമങ്ങാട് പൊലീസിൽ പരാതി നല്കി. വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ ചിത്രത്തോടൊപ്പം കുട്ടിയെ കണ്ടെത്തിയാൽ പൊലീസിൽ അറിയിക്കണമെന്ന അപേക്ഷയും ഉടമസ്ഥൻ പങ്കുവച്ചു. പിന്നാലെ തൊളിക്കോട് ഭാഗത്ത് കുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിച്ചെങ്കിലും സൈക്കിൾ തിരികെ ലഭിച്ചതായി വിവരമില്ല. നെടുമങ്ങാട്ടെ പ്രമുഖ വസ്ത്രവ്യാപാര ശാലയിൽ തുണിയും കാശുമടങ്ങിയ ബിഗ് ഷോപ്പർ മോഷ്ടിക്കുന്ന സി.സി ടിവി ദൃശ്യവും നവമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ച് ഒരു വൃദ്ധയാണ് ബിഗ്‌ഷോപ്പറുമായി മുങ്ങുന്നത്.
ഇറച്ചിയിലും പച്ചക്കറിയിലും വെട്ടിപ്പ്
അളവു തൂക്കവുമായി ബന്ധപ്പെട്ട പരാതികളും വ്യാപകമാണ്. മത്സ്യം, ഇറച്ചി, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി ഗ്യാസ് ഏജൻസികളിൽ വരെ തട്ടിപ്പ് പരാതി ഉയർന്നിട്ടുണ്ട്. ഓണത്തിന് മുമ്പ് ത്രാസുകൾ ലീഗൽ മെട്രോളജി ഓഫീസുകളിൽ എത്തിച്ച് സീൽ വയ്ക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേരും പാലിച്ചിട്ടില്ല. പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും വില കുറച്ചതായി ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് ആളുകളെ ആകർഷിക്കുകയും തൂക്കത്തിൽ കുറവുവരുത്തി കബളിപ്പിക്കുകയുമാണ് ചെയ്യുന്നത്. നെടുമങ്ങാട് മാർക്കറ്റിൽ ഒരു കിലോ ഇറച്ചി തൂക്കി വാങ്ങിയ ഉഭോക്താവിന്റെ പരിശോധനയിൽ 750 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. ഗ്യാസ് സിലിണ്ടറുകൾക്ക് നിശ്ചിത തൂക്കമില്ലെന്ന ആക്ഷേപവും ശക്തമാണ്.
പ്രത്യേക സ്‌ക്വാഡുകൾ രംഗത്ത്
ഇതര സംസ്ഥാന കച്ചവടക്കാർക്ക് നഗരസഭയിൽ വഴിവാണിഭത്തിന് സ്ഥലം അനുവദിച്ചിട്ടില്ലെങ്കിലും മിക്കയിടങ്ങളിലും ഇവർ ഇടം പിടിക്കുന്നുണ്ട്. രണ്ടു ഡോസ് വാക്സിൻ എടുത്തുവെന്ന് വ്യാജരേഖയും ഹാജരാക്കുന്നുണ്ട്. എന്നാൽ സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് തെളിയില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഓണവിപണിയുടെ മറവിലുള്ള മോഷണവും തട്ടിപ്പും അന്വേഷിക്കാൻ മന്ത്രി ജി.ആർ. അനിലിന്റെ നിർദേശാനുസരണം പൊലീസ്, ലീഗൽ മെട്രോളജി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് കളത്തിലിറങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |