തിരുവനന്തപുരം: കുട്ടികളെ സർഗവാസനയുടെ ലോകത്തേക്ക് കൈപിടിക്കുന്ന ഇന്റർനെറ്റ് റേഡിയോ 'സാഹിതിവാണി 1.14" സൂപ്പർ ഹിറ്റാകുന്നു. കുട്ടികൾ നിയന്ത്രിക്കുന്ന ഏഷ്യയിലെ ആദ്യ ഇന്റർനെറ്റ് റേഡിയോയും ഇതാണ്. തിരുവനന്തപുരം സർവോദയ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആലു കൃഷ്‌ണയാണ് സ്റ്റേഷൻ ഡയറക്‌ടർ. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അലോക് പ്രപഞ്ചാണ് ചീഫ് പ്രോഗ്രാം ഡയറക്‌ടർ. ഇതേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി വിജിത കുരാക്കാർ ചീഫ് റേഡിയോ ജോക്കിയും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള വാഹന രജിസ്ട്രേഷൻ ഐക്കൺ നമ്പരുകളെ സൂചിപ്പിച്ചാണ് പേരിൽ 1.14 എന്ന് ചേർത്തത്.
ആലുവിന്റെ ഓൺലൈൻ മീറ്റിംഗിലാണ് ഓരോ ആഴ്‌ചയിലെയും പരിപാടികൾ തീരുമാനിക്കുന്നത്. വിഷയം കണ്ടെത്തുന്നതു മുതൽ അപ്‌ലോഡ് ചെയ്യുന്നതുവരെ കുട്ടികളാണ്. വീടുകളിലാണ് റെക്കാഡിംഗ്. കേരളത്തിലെയും വിദേശത്തെയും മലയാളി വിദ്യാർത്ഥികൾ പങ്കാളികളാണെങ്കിലും നേരിൽ കണ്ടിട്ടില്ല.
ലോക്ക്‌ഡൗൺ വിരസത മാറ്റാനാണ് ഇവർ ഓൺലൈനിൽ ഒന്നിച്ചത്. നവംബറിൽ ആരംഭിച്ച റേഡിയോ ഈയാഴ്‌ച മുപ്പിത്തിയൊമ്പതാമത്തെ എപ്പിസോഡ് പ്രക്ഷേപണം ചെയ്‌തു. ഇൻക്രെഡിബിൾ ബുക്‌സിന്റെ വേൾഡ് റെക്കാഡ്‌സിലും ഇടംനേടി. ഇതിന്റെ സർട്ടിഫിക്കറ്റ് അടൂർ ഗോപാലകൃഷ്‌ണൻ കഴിഞ്ഞ ദിവസം ആലുവിന് കൈമാറി.
സാഹിത്യം മുതൽ പാചകം വരെ
സാഹിത്യം, സംഗീതം,പാചകം, ആരോഗ്യം, അഭിമുഖം, യാത്ര, പരിസ്ഥിതി തുടങ്ങി പാചകം വരെ 17 സെഗ്‌മെന്റുകളുണ്ട്. ഞായറാഴ്‌ച ഒരു മണിക്കൂറാണ് പ്രക്ഷേപണം. അഞ്ഞൂറിലേറെ സ്‌കൂളുകൾക്ക് പരിപാടികളുടെ ലിങ്കയയ്‌ക്കും. ജോർജ് ഓണക്കൂർ, പള്ളിയറ ശ്രീധരൻ, ബിന്നി സാഹിതി അടക്കമുള്ളവർ റേഡിയോയ്ക്ക് പിന്നിലുണ്ട്. വെബ്സൈറ്റ്: www.sahithy.in.
താരമായി ആലു
മോണോ ആക്‌ട്, പ്രസംഗം, ഡാൻസ്, ചെറുകഥ എന്നിവയിലെല്ലാം ആലുകൃഷ്‌ണ മിടുക്കിയാണ്. അനാഥ ബാല്യങ്ങളെക്കുറിച്ച് കൂട്ടുകാരി ആർച്ചയുമായി ചേർന്ന് തിരക്കഥ എഴുതിയ 'ഒറ്റയ്‌ക്കല്ല മീൻ" എന്ന ഹ്രസ്വ ചിത്രത്തിന് ഖത്തർ മലയാളി അസോസിയേഷന്റെ ഗോൾഡൻ ടാലന്റ് അവാർഡ് ലഭിച്ചു. ആലു സംവിധാനം ചെയ്‌ത് അഭിനയിച്ച പ്ലാസ്റ്റിക് മാസ്‌ക് എന്ന ഹ്രസ്വചിത്രവും അവാർഡുകൾ വാരിക്കൂട്ടി. സൈക്കോളജിയിൽ ഡിഗ്രി ചെയ്യാൻ ആഗ്രഹിക്കുന്ന ആലുവിന്റെ ലക്ഷ്യം ഐ.എ.എസ് ആണ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ആലു, അനിൽകുമാർ-ലൂണ ദമ്പതികളുടെ ഏക മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |