ആറന്മുള : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവോണത്തോണി വരവേല്പ്, ഉത്രട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ എന്നീ ചടങ്ങുകൾ നടത്തുന്നതിന് പള്ളിയോട കരകളുടെ മൂന്ന് മേഖലകളിൽ നിന്നായി ഓരോ പള്ളിയോടങ്ങൾക്ക് വീതം ആകെ 3 പള്ളിയോടങ്ങൾക്ക് അനുമതി നൽകിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ ഉത്തരവിറക്കി. പള്ളിയോടങ്ങളിൽ 40 പേർ വീതം പ്രവേശിക്കേണ്ടതാണ്. അവലോകനയോഗ തീരുമാന പ്രകാരം അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി മൂന്ന് പള്ളിയോടങ്ങൾക്കും 3 ഓഡിറ്റോറിയം വീതം പ്രത്യേകം ക്രമീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഒരുപള്ളിയോടം മാത്രം 2020 ലേതുപോലെ ചടങ്ങുകളിൽ പങ്കെടുത്താൽ മതിയെന്ന് കാട്ടി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ബുധനാഴ്ച ഉത്തരവിറക്കിയിരുന്നു. സംസ്ഥാന കൊവിഡ് അവലോകന സമിതിയുടെ നിർദേശ പ്രകാരമായിരുന്നു ഉത്തരവ്. എന്നാൽ അനുമതി ലഭിച്ച പള്ളിയോടങ്ങൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം അനുമതി നിഷേധിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു. കൊവിഡ് മാനദണ്ഡ പ്രകാരമാണ് ചടങ്ങുകൾ നടക്കുന്നതെന്ന് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി, അടൂർ, തിരുവല്ല റവന്യൂ ഡിവിഷനൽ ഓഫീസർമാർ, കോഴഞ്ചേരി, തിരുവല്ല തഹസിൽദാർമാർ എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |