കാച്ചിക്കുറുക്കിയ കവിതകളുടെ പ്രണേതാവായ മഹാകവി വൈലോപ്പിള്ളി അവതാരികയിലൂടെ അനുഗ്രഹിച്ച അപൂർവരിൽ ഒരാളാണ് പെരിങ്ങോട് ശങ്കരനാരായണൻ. പന്ത്രണ്ട് കൃതികൾക്കു മാത്രമേ വൈലോപ്പിള്ളി അവതാരിക എഴുതിയിട്ടുള്ളൂ. പെരിങ്ങോടിന്റെ 'ഉദയാൽപരം" എന്ന ആദ്യ കവിതാ സമാഹാരത്തിനാണ് ശ്രീ അവതാരികയുടെ തിലകം ചാർത്തിയത്.
തൃശൂരിലെ ടെലികോം ഡിപ്പാർട്ട്മെന്റിൽ ജൂനിയർ എൻജിനീയറായിരുന്നു ശങ്കരനാരായണൻ അന്ന്. അടുത്തു തന്നെയുള്ള ദേവസ്വം ക്വാർട്ടേഴ്സിൽ മഹാകവിയുടെ ഏകാന്തവാസം കൂടെക്കൂടെ ചെന്നു കാണുമായിരുന്നു. അവതാരികയുടെ പിറവിയെപ്പറ്റി പെരിങ്ങോട് രസകരമായി ഇങ്ങനെ അനുസ്മരിക്കുന്നു. അവതാരികയെഴുതിത്തരണമെന്ന് ആവശ്യം ഉന്നയിച്ച് കൈയെഴുത്ത് പ്രതി വൈലോപ്പിള്ളിക്ക് നൽകി. പിന്നെ അവതാരികയ്ക്ക് കാത്തിരിപ്പായി. ഒരുദിവസം അദ്ദേഹം കയ്യക്ഷരം നന്നാക്കി എഴുതികിട്ടിയാലേ വായിച്ചു പരിശോധിക്കുവാൻ പറ്റൂ എന്ന് പറഞ്ഞ് തിരിച്ചു തന്നു. ഓഫീസിലെ ഒരു ഉദ്യോഗസ്ഥയെ കൊണ്ട് എഴുതിച്ച് വൈലോപ്പിള്ളിയെ ഏല്പിച്ചു. പിന്നെയും ദിനങ്ങൾ നീണ്ടു. ഒരു ദിവസം കാപ്പികുടിച്ചു കൊണ്ടിരിക്കെ അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചു:
'' കാപ്പി വാങ്ങിത്തന്നതു കൊണ്ടൊന്നും ഞാൻ അവതാരിക എഴുതിത്തരില്ല. കവിത നന്നായിരിക്കണം. എങ്കിൽ മാത്രം അവതാരിക എഴുതും."" ആറു മാസങ്ങൾ കടന്നുപോയി. പിന്നീട് ഒരുദിവസം കണ്ടപ്പോൾ ശങ്കരനാരായണന്റെ കവിത പൊതുവേ ഒരു യുവകവിയുടെ ശ്രമമെന്ന നിലയിൽ ശ്ലാഘനീയമാണെന്നു പറഞ്ഞു. ചില സംശയങ്ങൾ അതിലുണ്ട്. അദ്ദേഹം ഒരു കൈയെഴുത്ത് പ്രതിയെടുത്ത് മാർക്ക് ചെയ്ത വരികൾ വായിപ്പിച്ചു. അദ്ദേഹം ചോദിച്ചു.
''ശങ്കരനാരായണാ, എങ്ങനെയാണ് ശ്രീരാമന്റെ കാലിൽ മുള്ളുകുത്തിയത്? എങ്ങനെയാണ് ഭീമന്റെ കാലിൽ മുള്ളുകുത്തിയത്?""
''പെണ്ണുങ്ങളുടെ കർക്കശസ്വഭാവത്തിന്റെ മുള്ളു കുത്തലാണത്. യഥാർത്ഥ്യമാവണമെന്നില്ല. ""
''അപ്പോൾ ഭീമന്റെ കാലിലോ?"" അദ്ദേഹം ചോദിച്ചു. ''സൗഗന്ധിക പുഷ്പവുമായി വന്ന ഉടനെ പാഞ്ചാലിയെ എങ്ങനെ കാണുമെന്ന് ഭീമൻ ചിന്തിക്കുന്നു. ചിലപ്പോൾ ദിവസങ്ങളോളം പുറത്തുനിൽക്കേണ്ടിവരും. അപ്പോഴേയ്ക്കും പൂക്കൾ വാടി സുഗന്ധം നഷ്ടപ്പെടാം. എന്താണ് പരിഹാരം?""പാഞ്ചാലി ഉടനെ ഭീമനോടു പറഞ്ഞു:''അങ്ങയുടെ വലിയ ചെരിപ്പ് പുറത്തിട്ട് പോകൂ.അങ്ങനെ നഗ്നപാദനായി കാട്ടിലേക്കു പോയ ഭീമന്റെ കാലിൽ മുള്ളുകുത്തി.""
''ഭാവന ഗംഭീരമായിരിക്കുന്നു. ശങ്കരനാരായണന്റെ കവിതയ്ക്കു ഞാൻ അവതാരികയെഴുതിത്തരാം."" ഇതായിരുന്നു മറുപടി. മഹാകവി സസന്തോഷം പ്രതികരിച്ചു. അങ്ങനെ അവതാരിക ലഭിച്ചു. കാവ്യരംഗത്തുമാത്രം ഒതുങ്ങി നിൽക്കുന്നില്ല പെരിങ്ങോടിന്റെ വിശേഷങ്ങൾ. 1965ൽ ടെലികോം വകുപ്പിൽ ടെക്നീഷ്യനായി. ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനീയറായി റിട്ടയർ ചെയ്തു. പുതുശ്ശേരി വിഷ്ണു നമ്പൂതിരി, കുറ്റിപ്പുറം കുട്ടികൃഷ്ണപണിക്കർ, കൃഷ്ണപിള്ള എന്നിവരിൽ നിന്നും ഗണിതവും ജ്യോതിഷവും പഠിച്ചു. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് സാമുദ്രിക ശാസ്ത്രത്തിലും വാഴക്കുന്നം നമ്പൂതിരിപ്പാട് മാന്ത്രികവിദ്യയിലും പാഠങ്ങൾ അഭ്യസിപ്പിച്ചു. ആഴ്വഞ്ചരി തമ്പ്രാക്കൾ, പൂമുള്ളി തമ്പുരാക്കന്മാർ, വൈദ്യമഠം വലിയനാരായണൻ നമ്പൂതിരി തുടങ്ങിയവരുമായുള്ള സൗഹൃദം അനർഘമായി ഭവിച്ചു. സംഗീതചക്രവർത്തി ചെമ്പൈ വൈദ്യനാഥഭാഗവതർ, പ്രശസ്ത സാമൂഹിക പരിഷ്കർത്താവും നാടകകൃത്തുമായ വി.ടി. ഭട്ടതിരിപ്പാട് മഹാകവി ഒളപ്പമണ്ണ എന്നിവരുടെ ജാതകങ്ങൾ നിരീക്ഷിക്കുകയും ഫലപ്രവചനം നടത്തുകയും ചെയ്തു. മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത, മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ, ഡോ. സുകുമാർ അഴീക്കോട്, വി.കെ.എൻ, ചെറുകാട്, ഒ.എൻ.വി, ഇടശ്ശേരി, എം.ടി വാസുദേവൻ നായർ, യേശുദാസ്, ജയചന്ദ്രൻ, എസ്. രമേശൻ നായർ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. എം. ലീലാവതി തുടങ്ങിയ പ്രഗത്ഭമതികളുമായി ശങ്കരനാരായണന് ആദരം.
കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി 1800 ദേവപ്രശ്നങ്ങളിൽ സജീവമായിരുന്നു. മുന്നൂറ് ക്ഷേത്രങ്ങളിൽ മുഖ്യാചാര്യൻ പൂന്താനം ഇല്ലത്ത് നടന്നുവരുന്ന വിദ്യാരംഭത്തിലും പ്രധാനപങ്കുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടേയും പ്രശസ്ത ചലച്ചിത്രതാരം കെ.ആർ. വിജയയുടെയും വീടുകളിൽ വച്ച് നടന്ന അഷ്ടമംഗല്യ പ്രശ്നങ്ങളിൽ നിറസാന്നിദ്ധ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ 170 ൽ പരം ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ നടത്തി.
28 സിനിമകളിലും 22 സീരിയലുകളിലും അഭിനയിച്ചു. 34 ഓളം പുരസ്കാരങ്ങൾ വിവിധ മേഖലകളിൽ നിന്നും ലഭിച്ചു. ഗാനരചയിതാവ്, ആദ്ധ്യാത്മിക പ്രഭാഷകൻ, ജ്യോതി ശാസ്ത്രപണ്ഡിതൻ തുടങ്ങിയ വിവിധ മേഖലകളിൽ പ്രകാശം പരത്തുന്നുണ്ട്. ആകാശവാണിയിൽ അറുപത് സുഭാഷിതങ്ങൾ പ്രക്ഷേപണം ചെയ്തു. മലയാളം വിദ്വാനും ഗണിതശാസ്ത്രബിരുദധാരിയുമാണ്. പാലക്കാട് പെരിങ്ങോടാണ് ജനനം. ഹോമിയോ മെഡിക്കൽ ഓഫീസറായി റിട്ടയർ ചെയ്ത ഡോ. ജയജ്യോതി സഹധർമ്മിണിയും എസ്. ജയപ്രഭ പുത്രിയും അരുൺ കുമാർ ജാമാതാവുമാണ്. തൃശൂർ ജില്ലയിലെ കുന്നുംകുളത്തുള്ള 'നാരാണപ്രഭ"യാണ് സപ്തതി പിന്നിട്ട പെരിങ്ങോടിന്റെ തണൽ. ജീവിത പകർന്നാട്ടത്തിന്റെ ആൾ രൂപമായ ഇദ്ദേഹം ആത്മകഥയുടെ പണിപ്പുരയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |