തിരുവനന്തപുരം: മാറ്റിയെഴുതിയ ശീലങ്ങളിൽ ഒതുങ്ങി ഇക്കുറിയും വീട്ടിൽ തന്നെയാണ് മലയാളിയുടെ ഓണാഘോഷം. ആവേശം മഹാമാരി കവർന്നെടുത്തെങ്കിലും ഓണാഘോഷം പറ്റുന്ന രീതിയിൽ കെങ്കേമമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. നിയന്ത്രണമുള്ളതിനാൽ ഇത്തവണ പകിട്ട് മങ്ങിയ ഉത്രാട പാച്ചിലായിരുന്നു.
എങ്കിലും വസ്ത്രശാലകളിലും സ്വർണക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങാനും ആളുകളെത്തി. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളും ഭക്ഷണശാലകളും സമാനസ്ഥിതിയായിരുന്നു. നഗരത്തിലെ പ്രധാന കമ്പോളമായ ചാലയിലും പാളയത്തും ഉത്രാടക്കച്ചവടം സജീവമായി.
ആൾക്കാർ ഏറെയെത്തുന്ന ചാല, പാളയം, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം പൊലീസിന്റെ നിയന്ത്രണവും നിരീക്ഷണവും ഇവിടെ ഏർപ്പെടുത്തി.
തിരുവോണ ദിനത്തിൽ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യതയില്ലെങ്കിലും ജംഗ്ഷൻ തോറും പൊലീസിന്റെ പരിശോധനയുണ്ട്. തിരുവോണ ദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്നത് തടയാൻ വേണ്ടിയാണ് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുന്നത്. നഗരവീഥികളിൽ ഇന്നലെ തിരക്ക് കുറവായതിനാൽ വലിയ ഗതാഗതകുരുക്കും അനുഭവപ്പെട്ടില്ല. ഓൺലൈൻ വേദികളിൽ ഡിജിറ്റൽ ഓണാഘോഷത്തിന് പരിധികളില്ല. പണ്ട് വായനാശാലകളിലും ക്ലബുകളിലും സംഘടിപ്പിച്ചിരുന്ന വിവിധ മത്സര പരിപാടികൾ ഓൺലൈനിലേക്ക് മാറി. അച്ഛനമ്മമാരുടെ പ്രോത്സാഹനത്തോടെ മൊബൈൽ ഫോണിൽ കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്തും വീട്ടിലിരുന്ന് തന്നെ ഓണക്കളികളിൽ പങ്കെടുക്കുന്നുണ്ട്. സുന്ദരിക്ക് പൊട്ടുതൊടലും കണ്ണുകെട്ടി കുടമടിയും വെള്ളംകുടി മത്സരവും വടംവലിയുമൊന്നുമില്ലാത്തത് ഓൺലൈൻ ഓണത്തിന്റെ പോരായ്‌മയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |