കോട്ടയം: സാമ്പത്തിക പ്രതിസന്ധി തളർത്തുന്നതിനിടെ സർക്കാർ ആശുപത്രിയിൽ കൊവിഡനന്തര ചികിത്സ തേടുന്ന എ.പി.എൽ വിഭാഗക്കാരിൽ നിന്ന് പണമീടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായി. സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള ആശ്വാസം ഇല്ലാതാക്കുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനം. സെക്കൻഡ് ഹാൻഡ് കാറുള്ളവർ പോലും എ.പി.എൽ വിഭാഗമാകുമ്പോൾ കൊവിഡ് മഹാമാരിയെത്തുടർന്ന് വരുമാനം വളരെക്കുറഞ്ഞ ആളുകൾക്കും തീരുമാനം തിരിച്ചടിയായി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് താങ്ങാവുന്നതിനും അപ്പുറത്തായതിനാൽ എ.പി.എൽ വിഭാഗത്തിലുള്ള ഭൂരിഭാഗം പേരും കൊവിഡനന്തര രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സർക്കാർ തീരുമാനപ്രകാരം ബി.പി.എൽ കാർഡ് ഉടമകൾക്കും കാരുണ്യ ബെനവലന്റ് പദ്ധതിയിൽ ഉൾപ്പെട്ടവർക്കും മാത്രമാണ് കൊവിഡനന്തര ചികിത്സ സൗജന്യം. ജില്ലയിലെ 70 ശതമാനം കുടുംബങ്ങൾ എ.പി.എൽ വിഭാഗക്കാരാണ്. അതിനാൽ ഭൂരിഭാഗം ആളുകൾക്കും ചികിത്സയ്ക്ക് പണം നൽകേണ്ടിവരും.
കടുത്ത ബാദ്ധ്യത
കൊവിഡ് ചികിത്സകളേക്കാൾ ചെലവേറിയതാണ് കൊവിഡ് അനന്തര ചികിത്സകൾ. കൊവിഡിനു ശേഷമുള്ള ന്യുമോണിയ ഗുരുതരമാകാറുണ്ട്. പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും കൊവിഡിനു ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു. പല രോഗികൾക്കും ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയവ ആവശ്യമായി വരും. വെന്റിലേറ്ററിന്റെ പ്രതിദിന നിരക്ക് 2000 രൂപയായി ഉയർത്തുന്നത് സാധാരണക്കാരെ സാരമായി ബാധിക്കും. കൊവിഡിനു ശേഷം ശസ്ത്രക്രിയകൾ ആവശ്യമുള്ളവരുമുണ്ട്. . 4800 രൂപ മുതൽ 27500 രൂപ വരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പ്രതിദിന നിരക്ക്
ജനറൽ വാർഡിൽ 750 രൂപ
ഐ.സി.യുവിൽ 1500 രൂപ
വെന്റിലേറ്ററിന് 2000 രൂപ
'' പഴയ കാറുള്ളവരും എ.പി.എൽ വിഭാഗത്തിൽപ്പെടും. സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ ആശുപത്രിയിൽ ഇത്രയധികം ഫീസ് സർക്കാർ ആശുപത്രികളിൽ ഈടാക്കുന്നത് പിൻവലിക്കണം''
- എ.കെ. ദലീപ് കുമാർ, മനുഷ്യാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |