കൊല്ലം: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജലഭവൻ കാമ്പസ് സെൻട്രൽ സബ് ഡിവിഷനിലെ ജൂനിയർ സൂപ്രണ്ടുമായ കൊല്ലം ആശ്രാമം ഗാർഡൻസ് കൃഷ്ണായനത്തിൽ ദിലീഷിനെ (48) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.
രണ്ടാം നിലയുടെ മേൽക്കൂരയിലുള്ള കൊളുത്തിൽ ഇന്നലെ രാവിലെയാണ് ദിലീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ഭാര്യ കുടുംബവീട്ടിലേക്ക് പോയിരുന്നു. ദിലീഷിന്റെ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രണ്ട് വർഷം മുമ്പാണ് ദിലീഷിനെ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്. അടുത്തിടെ കൊല്ലത്തേക്ക് മാറ്റം ലഭിച്ചു. ചൊവ്വാഴ്ച വിടുതൽ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ചില ഉദ്യോഗസ്ഥർ അമിതജോലി അടിച്ചേൽപ്പിച്ചെന്നും ചില ഫയലുകൾ മടക്കിനൽകിയില്ലെന്ന പേരിൽ വിടുതൽ അനുവദിക്കാതിരുന്നതിനാൽ ദിലീഷ് കടുത്ത വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഓഫീസിലെ പ്രശ്നങ്ങൾ സൂചിപ്പിക്കാൻ തിരുവോണദിനം പ്രമുഖ കോൺഗ്രസ് നേതാവിനെയും വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയറെയും കാണാൻ ദിലീഷ് പോയിരുന്നെന്നും അറിയുന്നു.
ഭാര്യ: ശ്രീജ. മക്കൾ: കൃഷ്ണദേവ്, കാർത്തിക് ദേവ്. അസ്വാഭാവിക മരണത്തിന് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ ചില ഉദ്യോഗസ്ഥരുടെ പേരുണ്ടെന്നും മറ്റ് ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമേ ആത്മഹത്യയുടെ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |