ആറ്റിങ്ങൽ: ഗുരുദേവ ജയന്തി നാളായ ഇന്ന്, ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം ശിവ പ്രതിഷ്ഠയുടെ ചിത്രാവിഷ്കാരം മിഴി തുറക്കും. ചിത്രകാരനും ആറ്റിങ്ങൽ സ്വദേശിയുമായ സുരേഷ് കൊളാഷാണ് അക്രലിക് പെയിന്റിൽ ചിത്രം വരച്ചത്. സുരേഷും ഏതാനും സുഹൃത്തുക്കളും ചേർന്ന് മിഴി തുറക്കൽ നടത്തും. ഗുരുദേവന്റെ ശിവശതകം എന്ന കൃതിയുടെ വ്യാഖ്യാനം രചിച്ച ഗംഗാധരന്റെ പുസ്തകത്തിന്റെ മുഖചിത്രമായാണ് ഈ അപൂർവ ചിത്രം സുരേഷ് ആദ്യം പേപ്പറിൽ വരച്ചത്. ചിത്രം കണ്ട പലരുടെയും നിർദ്ദേശം മാനിച്ച് തേക്കിൻ തടിയിൽ പുനരാവിഷ്കരിച്ചു. അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്കു മുൻപ് ശിവലിംഗവും മടിയിൽ വച്ച് പ്രാർത്ഥനാനിരതനായിരിക്കുന്ന ഗുരുദേവന്റെ ചിത്രം ജീവസുറ്റതാണ്. കഴിഞ്ഞ 30 വർഷത്തിനിടെ ചിത്രകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് നിരവധി റിയലിസ്റ്റിക് ചിത്രങ്ങളുടെ രചയിതാവാണ്. 1721 ലെ ആറ്റിങ്ങൽ കലാപത്തിന്റെ ചിത്രം സ്വന്തം ഭാവനയിലൂടെ വരച്ച് ശ്രദ്ധേയനായി. ആറ്റിങ്ങലിൽ കൊളാഷെന്ന പേരിലുള്ള ചിത്രകലാ ഇൻസ്റ്റിറ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഇന്ന് കാണുന്ന ചിത്രവും, നാവായിക്കുളം ശ്രീശങ്കരനാരായണസ്വാമിയുടെ പ്രതിഷ്ഠാചിത്രവും പുരാണസംബന്ധിയായ നിരവധി ചിത്രങ്ങളും മാസ്റ്റർ പീസുകളായുണ്ട്. ചരിത്രത്തിന്റെ നേരറിവുകൾ ഭാവനാംശം ചാലിച്ച് മികവുറ്റതാക്കുന്ന സുരേഷിന്റെ സൃഷ്ടികളെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |