തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ നാൽപതിനായിരം കടന്നേക്കും. സെപ്തംബർ ആദ്യവാരത്തോടെ കേസുകൾ കുത്തനെ ഉയരുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.
ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം സാഹചര്യം വിലയിരുത്തും. മുഖ്യമന്ത്രി കണ്ണൂരിലായതിനാൽ ഇന്ന് ഓൺലൈനിൽ യോഗം ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും, ബുധനാഴ്ച അദ്ദേഹം തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷം യോഗം ചേർന്നാൽ മതിയെന്ന് രാത്രി വൈകി തീരുമാനിക്കുകയായിരുന്നു.
ഒരാഴ്ചയിലേറെയായി 15 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ). ഈ നില തുടർന്നാൽ പൂർണ ലോക്ക് ഡൗൺ വീണ്ടും വേണ്ടിവരുമെന്നതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. ടി.പി.ആർ അഞ്ചു ശതമാനത്തിൽ താഴെയെത്തിക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ഓണത്തിനു മുന്നോടിയായി പൂർണമായും നീക്കുകയായിരുന്നു.
ഓണത്തിരക്കിന്റെ പ്രതിഫലനം കണ്ടു തുടങ്ങാൻ രണ്ടാഴ്ചയെങ്കിലുമെടുക്കും. അപ്പോഴേയ്ക്കും പുതിയ ക്ലസ്റ്ററുകൾ തടയാനായില്ലെങ്കിൽ രോഗികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ഒന്നേമുക്കാൽ ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഒരേസമയം രണ്ടര ലക്ഷം പേർക്കുള്ള ചികിത്സാ സൗകര്യങ്ങളാണ് സംസ്ഥാനത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |