കോഴിക്കോട്: മലബാർ കലാപത്തിന്റെ നായകരായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ ഉൾപ്പെടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഐ.സി.എച്ച്.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് ) തീരുമാനത്തെ ചൊല്ലി വിവാദം മുറുകുന്നു. പ്രമുഖ ചരിത്രകാരന്മാർ ഈ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ മുസ്ലിം ലീഗടക്കം രാഷ്ട്രീയ കക്ഷികളും വിമർശനമുയർത്തി രംഗത്ത് വന്നു. അതേസമയം, ഐ.സി.എച്ച്.ആർ നിലപാടിനെ ബി.ജെ.പി സ്വാഗതം ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കിഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച അഞ്ചാം വാല്യം പട്ടികയിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ സമിതിയാണ് മലബാർ കലാപത്തിലെ പങ്കാളികളുടെ പേര് നീക്കം ചെയ്യാൻ ശുപാർശ ചെയ്തത്. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ വർഷാചരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് നിർവഹിച്ച ആർ.എസ്.എസ് നേതാവ് രാം മാധവ് കലാപത്തെ ഭാരതത്തിലെ താലിബാനിസത്തിന്റെ ആദ്യസൂചനയായി വ്യാഖ്യാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 1921ലെ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന സമിതിയുടെ കണ്ടെത്തൽ.
ഈ സമയത്ത് ഇത്തരമൊരു തീരുമാനമെടുത്തത് അനാവശ്യമാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ ചെയർമാൻ കൂടിയായ മുതിർന്ന ചരിത്രകാരൻ ഡോ.എം.ജി.എസ്. നാരായണൻ പറഞ്ഞു. മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥാപിക്കാൻ പുതിയ തെളിവുകളുടെ ആവശ്യമില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറായ ചരിത്രകാരൻ ഡോ.കെ.കെ.എൻ. കുറുപ്പ് ചൂണ്ടിക്കാട്ടി.
മതപരിവർത്തനം ലക്ഷ്യം വച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നു മലബാർ കലാപമെന്നാണ് മൂന്നംഗ സമിതി വിലയിരുത്തുന്നത്. സമരക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങൾ ദേശീയതയ്ക്ക് അനുകൂലമായിരുന്നില്ലെന്നും ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നുവെന്നും സമിതി നിരീക്ഷിക്കുന്നു. ഇത് വിജയിച്ചിരുന്നെങ്കിൽ, ഈ പ്രദേശത്തും ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. കലാപത്തെ തുടർന്ന് പിടിക്കപ്പെട്ടവരിൽ നിരവധി പേർ കോളറയും മറ്റും ബാധിച്ചാണ് മരിച്ചത്. അതുകൊണ്ടു തന്നെ അവരെ രക്തസാക്ഷികളായി പരിഗണിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സമിതിയുടെ ശുപാർശപ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്ന് ഐ.സി.എച്ച്.ആർ ഡയറക്ടർ ഓംജി ഉപാദ്ധ്യായ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കും.
ഐ.സി.എച്ച്.ആർ സമിതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവർ പറഞ്ഞു. വാരിയംകുന്നത്ത് രാജ്യത്തെ ആദ്യ താലിബാൻ നേതാവാണെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചപ്പോൾ, വാരിയംകുന്നത്തിന് സ്മാരകം നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറുന്നതാണ് നല്ലതെന്ന് കൃഷ്ണദാസ് പറഞ്ഞു.
ചരിത്രത്തിന്റെ പിൻബലമില്ലാത്ത
തീരുമാനം: എം.ജി.എസ്
മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് പറയാൻ ചരിത്രത്തിന്റെ പിൻബലമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ ചെയർമാൻ ഡോ.എം.ജി.എസ്. നാരായണൻ പറഞ്ഞു. പുതിയ തീരുമാനത്തെ രാഷ്ട്രീയപ്രേരിതമായേ കാണാനാവൂ. സമരത്തിന്റെ അന്ത്യഘട്ടത്തിൽ മതപരിവർത്തനമുണ്ടായെന്നത് വാസ്തവമാണ്. അതുകൊണ്ട് കലാപം സ്വാതന്ത്ര്യസമരം അല്ലാതാവുന്നില്ല.
'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |