തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ പാർട്ടി മുഖപത്രം ഗുരുനിന്ദ കാട്ടിയെന്ന് ആരോപിച്ച് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഫേസ്ബുക്കിൽ കുറിപ്പിട്ടതിനെച്ചൊല്ലി സി.പി.ഐയിൽ തർക്കം.
പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ ഒന്നാം പേജിൽ ജയന്തി ദിനത്തിൽ ഗുരുവിന്റെ ചെറിയൊരു ഫോട്ടോ മാത്രം നൽകിയത് ഗുരുനിന്ദയാണെന്ന് ശിവരാമൻ ആരോപിച്ചു. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമൻ വിമർശിച്ചു. പിന്നാലെ, ശിവരാമനെ തള്ളി സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് രംഗത്തെത്തി. ശിവരാമനെ വെല്ലുവിളിക്കുകയാണെന്നും പ്രശ്നം പാർട്ടി ചർച്ച ചെയ്യട്ടെയെന്നും രാജാജി പ്രതികരിച്ചു. അടിസ്ഥാനരഹിതമായ വിമർശനത്തെ അംഗീകരിക്കില്ലെന്നും
അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
"ശ്രീനാരായണ ഗുരുവിനെ അറിയുകയെന്നത് ഏതെങ്കിലും ജയന്തി ദിനത്തിലോ സമാധി ദിനത്തിലോ നടക്കേണ്ടതല്ല. ഗുരുവിന്റെ ആശയങ്ങളെ എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ള പത്രമാണ് ജനയുഗം. കഴിഞ്ഞ അഞ്ച് കൊല്ലത്തെ പത്രമെടുത്ത് നോക്കിയാൽ കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും കാണാനാകും. ഞങ്ങൾ എല്ലാക്കാലത്തും ശ്രീനാരായണ ഗുരുവിനെ അനുസ്മരിക്കുന്നുണ്ട്. എപ്പോഴൊക്കെയാണ് നമ്മുടെ സമൂഹത്തിൽ ജാതീയതയുടെയും വർഗീയതയുടെയും യാഥാസ്ഥിതികതയുടെയും വെല്ലുവിളി ഉയരുന്നത്, അപ്പോഴെല്ലാം ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് അതിനെ ചെറുക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുള്ള പത്രമാണ് ജനയുഗം. കർക്കടകവാവ് എന്നൊക്കെ പറയുമ്പോലെ ഏതെങ്കിലും ചടങ്ങ് മാത്രമായി ആചരിക്കുന്ന പത്രമല്ല ഇത്. ശ്രീനാരായണഗുരു നമ്മുടെ സാമൂഹ്യ വിമോചനപ്രസ്ഥാനങ്ങളുടെ നടുനായകത്വം വഹിച്ച സാംസ്കാരിക പ്രവർത്തകൻ കൂടിയാണ്. അല്ലാതെ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ നേതാവല്ല. ഗുരു കേരളത്തിന്റെയാകെ സാംസ്കാരിക പ്രബുദ്ധതയെയാണ് പ്രതിനിധീകരിക്കുന്നത്. ശിവരാമൻ പത്രം ശരിക്ക് വായിച്ചുനോക്കട്ടെ. അപ്പോൾ അദ്ദേഹത്തിന് മനസ്സിലാവും. അനുസ്മരണമെന്ന നിലയ്ക്ക് ശ്രീനാരായണ ജയന്തിയാണെന്ന് കൊടുത്തിട്ടുണ്ട്."- രാജാജി മാത്യു തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |