തിരുവനന്തപുരം: ഭഗത് സിംഗിന്റെ പാരമ്പര്യം ഏറ്റുവാങ്ങിയ പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ ഭാഗമായി വളർന്നുവന്ന താൻ ഭഗത്‌സിംഗിനെ അവഗണിച്ച സവർക്കർ ഫാൻസ് അസോസിയേഷൻകാരുടെ ജല്പനങ്ങൾക്ക് ചെവി കൊടുക്കാനുദ്ദേശിക്കുന്നില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഭഗത് സിംഗിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തിയെന്ന് തനിക്കെതിരെ ആക്ഷേപമുയർത്തുന്നവർക്ക് ഭഗത് സിംഗിനോട് പെട്ടെന്നുണ്ടായ സ്നേഹബഹുമാനങ്ങൾ ആശ്ചര്യപ്പെടുത്തുന്നു. കട്കട്കലാനിലെ ഭഗത് സിംഗിന്റെ ജന്മഗൃഹത്തിൽ പോകാനും അദ്ദേഹത്തിന്റെ ജന്മനാട്ടിലെ രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ ആവേശകരമായ അനുഭവമായി ഹൃദയത്തിൽ സൂക്ഷിക്കുന്നയാളാണ് താൻ.
ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകണമെന്ന് 2017ൽ പാർലമെന്റിൽ താനാവശ്യപ്പെട്ടപ്പോൾ പഞ്ചാബ് എം.പിമാർ ഒറ്റക്കെട്ടായും മറ്റ് സംസ്ഥാനങ്ങളിലെ വിവിധ എം.പിമാരും പിന്തുണച്ചെങ്കിലും കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ല. ഭഗത് സിംഗിന്റെ ജന്മനാട്ടിലെ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടണമെന്ന നാല് വർഷം പഴക്കമുള്ള തന്റെ ആവശ്യം ഇപ്പോഴെങ്കിലും നിറവേറ്റുമോ? 1998ൽ എ.ബി. വാജ്‌പേയി സർക്കാർ അധികാരത്തിലെത്തിയപ്പോൾ സവർക്കറുടെ ഛായാചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽതന്നെ അനാച്ഛാദനം ചെയ്ത് വിവാദമുയർത്തിയപ്പോഴും, പാർലമെന്റ് വളപ്പിലെങ്ങും ഭഗത് സിംഗിന് സ്ഥാനം കൊടുക്കാത്തവർക്കാണ് ഇപ്പോൾ ഉൾവിളിയുണ്ടായിരിക്കുന്നത്.
2004ൽ ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ലോക്സഭാംഗമായിരുന്ന മുഹമ്മദ് സലിം സ്പീക്കർ സോമനാഥ ചാറ്റർജിക്ക് കത്ത് നൽകിയപ്പോഴാണ് ഭഗത് സിംഗിന്റെ പ്രതിമാസ്ഥാപനം പാർലമെന്റ് വളപ്പിൽ യാഥാർത്ഥ്യമായത്. ബ്രിട്ടീഷുകാരന്റെ തൂക്കുമരമേറിയ ഭഗത് സിംഗിനെ നിഷ്കരുണം അവഗണിച്ച്, അധികാരം കിട്ടിയ ഉടനെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിയ സവർക്കറെ പാർലമെന്റിൽ പ്രതിഷ്ഠിച്ച് ആദരിച്ചവരാണ് ഭഗത് സിംഗിനോട് അനാദരവ് കാണിച്ചതെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |