തിരുവനന്തപുരം : വന്യമൃഗങ്ങൾ കൂട്ടമായി നാട്ടിലിറങ്ങുന്നത് കാരണം വനാതിർത്തിയിലെ കൃഷി അവസാനിപ്പിക്കേണ്ട ദുരവസ്ഥയിലാണ് ഗ്രാമീണ കർഷകർ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വന്യമൃഗങ്ങളുടെ എണ്ണം 25 മുതൽ 30 ശതമാനം വരെ വർദ്ധിച്ചതായാണ് കണക്ക്. കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം കാരണം വിളവെടുക്കാറായ കൃഷികളെല്ലാം നഷ്ടപ്പെടുന്നു .കൃഷി നാശത്തിന് ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ വില പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ല. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനകളുടെ ശല്യം പതിവാണ്. കാട്ടുപന്നികളും കുരങ്ങുകളും പട്ടണ പ്രദേശങ്ങളിൽ വരെ എത്തുന്നു. കാടു പിടിച്ച പ്രദേശങ്ങളിൽ തമ്പടിച്ച് പെറ്റുപെരുകുന്നു.
കൃഷിയിറക്കി അധിക നാളാകുന്നതിനു മുമ്പ് കാട്ടുപന്നികൾ മണ്ണ് കുത്തിയിളക്കി വിളകളടക്കം നശിപ്പിക്കും.വേലികെട്ടിയോ മറ്റോ പന്നികളെ തടഞ്ഞാൽ പോലും വിളവാകുമ്പോൾ കുരങ്ങന്മാരിറങ്ങും. നൂറുകണക്കിന് പേരാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. കൃഷി ഓഫീസർമാർ യഥാർത്ഥ നഷ്ടം തിട്ടപ്പെടുത്തുന്നതിന് പകരം എത്ര വിസ്തൃതിയിലെ കൃഷി നശിച്ചെന്ന ഒഴുക്കൻ റിപ്പോർട്ടാണ് നൽകുന്നത്. അതിനാൽ നഷ്ടപരിഹാരവും കുറയും.
നഷ്ടപരിഹാരം
(രൂപ)
കുലച്ച തെങ്ങ് - 770
കുലയ്ക്കാത്ത തെങ്ങ് - 375
കുലച്ച വാഴ -110
കുലയ്ക്കാത്ത വാഴ -83
ടാപ്പ് ചെയ്യുന്ന റബർ -330
ടാപ്പ് ചെയ്യാത്ത റബർ -220
കുരുമുളക് -83
കശുമാവ് -165
കപ്പ ( 25 സെന്റിന് )- 165 രൂപ
വന്യമൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കാൻ വനവുമായി ചേർന്ന പ്രദേശങ്ങളിലെ എം.എൽ.എമാരും പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചർച്ച ചെയ്ത് നടപടിയെടുക്കും.
- വനം മന്ത്രി എ.കെ.ശശീന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |