ന്യൂഡൽഹി: ബി.ജെ.പിക്കാർ ബംഗാളിൽ ആക്രമിക്കപ്പെടുന്ന സാഹചര്യം മഹാരാഷ്‌ട്രയിലുണ്ടാവാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ട കേന്ദ്ര മന്ത്രി നാരായൺ റാണെ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ചെകിടത്ത് അടിക്കേണ്ടതാണെന്ന് പരാമർശിച്ചതിനായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അറസ്റ്റിലായ റാണെയ്ക്ക് മഹാഡ് കോടതി രാത്രിയോടെയാണ് ജാമ്യം അനുവദിച്ചത്.
രാജ്യത്ത് നിയമവാഴ്ചയുണ്ടെന്ന് കോടതി നടപടിയിലൂടെ വ്യക്തമായെന്ന് റാണെ പറഞ്ഞു. തെറ്റൊന്നും പറഞ്ഞിട്ടില്ല. ആരെയും ഭയക്കുന്നുമില്ല.
റാണെയുടെ അറസ്റ്റിനെ ന്യായീകരിച്ച ശിവസേനാ മുഖപത്രം സാമ്‌നെ, പ്രധാനമന്ത്രിയെ അടിക്കുമെന്ന് പറഞ്ഞാൽ ജയിലിൽ അടയ്ക്കില്ലേ എന്ന് ചോദിച്ചു. റാണെ ഓട്ട വീണ ബലൂൺ ആണെന്ന പരിഹാസവുമുണ്ട് എഡിറ്റോറിയലിൽ.
ചോദ്യം ചെയ്യലിന്
ഹാജരാകണം
അതേസമയം, സെപ്തംബർ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നാസിക് പൊലീസ് റാണെയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഉദ്ധവിനെതിരായ പരാമർശത്തിൽ മഹാരാഷ്‌ട്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ ഒഴിവാക്കണമെന്ന റാണെയുടെ ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റി. സെപ്തംബർ 17വരെ റാണെയെ അറസ്റ്റു ചെയ്യില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ഉറപ്പു നൽകി.
യോഗിക്കെതിരായ പ്രസ്താവന
ഏറ്റെടുത്ത് ബി.ജെ.പി
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചെകിടത്ത് അടിക്കേണ്ടതാണെന്ന് ഉദ്ധവ് താക്കറെ പറയുന്ന വീഡിയോ ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. ശിവജിയുടെ പ്രതിമയിൽ മാലയിടുമ്പോൾ യോഗി ആദിത്യനാഥ് ചെരുപ്പ് ധരിച്ചതിനെ വിമർശിച്ചാണ് ഉദ്ധവിന്റെ പ്രസ്താവന. ആ ചെരുപ്പൂരി അടിക്കാൻ തോന്നിയെന്നും ശിവജിയുടെ മുന്നിൽ നിൽക്കാൻ എന്താണ് അയാൾക്ക് യോഗ്യതയെന്നും പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബി.ജെ.പി പ്രവർത്തകർ ഉദ്ധവിനെതിരെ പരാതിയും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |