തിരുവനന്തപുരം:പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ സുറിയാനി പള്ളിയുടെ പുതിയ മന്ദിരത്തിന്റെ കൂദാശ വിശ്വാസികളുടെയും ഭക്തരുടെയും പ്രാർത്ഥനകളോടെ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു. വിശുദ്ധ കുരിശിന്റെ രൂപം വഹിച്ച് എപ്പിസ്കോപ്പമാരും ഗായകസംഘവും വിശ്വാസികളും പങ്കെടുത്ത പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. പ്രദക്ഷിണം ദേവാലയം ചുറ്റി പടിഞ്ഞാറെ വാതിലിനു മുന്നിലെത്തിയപ്പോൾ ഇടവക ട്രസ്റ്റി മൃദുൽ ജോൺ മാത്യു ഉടമ്പടി വായിച്ചു. ശേഷം കൂദാശയ്ക്കായി അപേക്ഷിച്ചു.
ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൈമാറിയ താക്കോൽ ഉപയോഗിച്ച് ഇടവക വികാരി ഫിലിപ്പ് ജോർജ് പള്ളിയുടെ വാതിൽ തുറന്നു.ചടങ്ങിൽ സഫ്രഗൻ മെത്രാപ്പൊലീത്തമാരായ ജോസഫ് മാർ ബർണബാസ്, യുയാക്കിം മാർ കൂറിലോസ് എന്നിവർ സഹകാർമ്മികരായി. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യവും പങ്കെടുത്തു.
പാറ്റൂർ സെന്റ് തോമസ് പള്ളി നഗരത്തിന്റെ അഭിമാനം: മന്ത്രി വി.ശിവൻകുട്ടി
നഗരത്തിന്റെ തലയെടുപ്പും അഭിമാനവുമാണ് പാറ്റൂർ സെന്റ് തോമസ് പള്ളിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പുതുക്കിപ്പണിത പള്ളി മന്ദിരത്തിന്റെ കൂദാശയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തയച്ച പാരമ്പര്യമാണ് മാർത്തോമ്മാ സഭയ്ക്കുള്ളത്. ചരിത്രത്തിന്റെ ഭാഗമായ അത്തരം സംഭവങ്ങളാണ് സഭയെ ഇന്നും മുന്നോട്ടു നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു.
ഇടവക സുവനീർ പ്രകാശനം ശശി തരൂർ എം.പി നിർവഹിച്ചു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. ലത്തീൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം,സി.എസ്.ഐ മോഡറേറ്റർ ധർമ്മരാജ് റസാലം,ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,മാർത്തോമ്മാ സഭ തിരുവനന്തപുരം– കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത,ഫിലിപ്പ് ജോർജ്,എം.ഒ. ഉമ്മൻ,കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ എബ്രഹാം തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |