പെൺകുട്ടി പിണങ്ങിയത് പ്രകോപനം
മണ്ണാർക്കാട്: തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച സമീപവാസിയായ പടിഞ്ഞാറൻ വീട്ടിൽ ജംഷീറിന്റെ (20) അറസ്റ്റ് മണ്ണാർക്കാട് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ വധശ്രമം, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി കുറ്റം സമ്മതിച്ചുവെന്നും മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ് പറഞ്ഞു.
പ്രതിയും പെൺകുട്ടിയുമായി ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ താക്കീത് ചെയ്തെങ്കിലും ബന്ധം തുടർന്നു. എന്നാൽ, പിന്നീട് പെൺകുട്ടി പിണങ്ങിയതിലുള്ള ദേഷ്യമാണ് പ്രതിയെ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. നട്ടെല്ലിന് ക്ഷതമേറ്റ പെൺകുട്ടിക്ക് ബോധം വന്നതിന് ശേഷം പൊലീസ് മൊഴിയെടുക്കും. തുടർന്നാകും കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്ന ജംഷീർ 16കാരിയുടെ വായിൽ തുണിതിരുകിയ ശേഷം കഴുത്തിൽ ഷാളുകൊണ്ട് മുറുക്കുകയായിരുന്നു. ശബ്ദം കേട്ട് മുത്തശ്ശി എത്തിയത് കൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടത്. മുത്തശ്ശിയെ ചവിട്ടി വീഴ്ത്തി വീട്ടിൽ നിന്നിറങ്ങിയോടിയ ജംഷീറിനെ കഴിഞ്ഞ ദിവസം രാത്രി സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |