തിരുവനന്തപുരം: മോശം സാമ്പത്തികസ്ഥിതിയോ കിട്ടാക്കട പ്രതിസന്ധിയോ ഉള്ള അർബൻ സഹകരണ ബാങ്കുകളെ നിർബന്ധമായും ലയിപ്പിക്കണമെന്നും അതിനുതയ്യാറല്ലെങ്കിൽ ഏറ്റെടുക്കണമെന്നും റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശ. 60ഓളം അർബൻ ബാങ്കുകളുള്ള കേരളത്തിനെയാകും ഈ നിർദേശം പ്രതികൂലമായി ബാധിക്കുക.
അർബൻ ബാങ്കുകളുടെ പ്രതിസന്ധി പഠിച്ച്, പരിഹാരം നിർദേശിക്കാൻ രൂപീകരിച്ച, മുൻ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥൻ നയിക്കുന്ന സമിതിയുടെ റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. റിസ്‌ക് വെയിറ്റേജ് അസറ്റ് 4.5 ശതമാനത്തിന് താഴെയുള്ളതോ കിട്ടാക്കടനിരക്ക് 12 ശതമാനത്തിനുമേൽ ഉള്ളതോ ആയ ബാങ്കുകളെയാണ് ലയനപ്പട്ടികയിൽ പെടുത്തുക.
മറ്റൊരു ബാങ്കിൽ ലയിപ്പിക്കുകയോ ആസ്‌തികളും സാമ്പത്തികബാദ്ധ്യതകളും മറ്റ് ധനകാര്യ സ്ഥാപനത്തിന് കൈമാറുകയോ ചെയ്യും. ഈ സാഹചര്യത്തിൽ, ബാങ്കിംഗ് നിയന്ത്രണ നിയമം 45-ാം വകുപ്പുപ്രകാരം നിക്ഷേപകർക്ക് പണം പിൻവലിക്കാനും നിയന്ത്രണമുണ്ടാകും. ചെറുകിട അർബൻ ബാങ്കുകളെ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പ്രത്യേക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.
നിക്ഷേപആസ്തി നൂറ് കോടി രൂപ, ആയിരം കോടി രൂപ, പതിനായിരം കോടി രൂപ, അതിന് മുകളിൽ എന്നിങ്ങനെ തിരിച്ച് നിയന്ത്രണസംവിധാനവും ഓഡിറ്റ് മാനദണ്ഡങ്ങളും മുൻകരുതലുകളും ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് പറയുന്നു. ശുപാർശകളിന്മേൽ അന്തിമതീരുമാനം റിസർവ് ബാങ്കാണ് എടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |