കൊച്ചി: കാൽപ്പന്തുകളിയിലെ ഇന്ത്യൻ വിസ്‌മയം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്റെ സംസ്കാരച്ചടങ്ങുകൾ കൊച്ചി പച്ചാളം ശാന്തികവാടത്തിൽ നടന്നു. ആരാധകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപ്പേർ അന്ത്യാഞ്ജലികൾ അർപ്പിച്ചു.
ഇന്നലെ രാവിലെ 10.30ന് മക്കളായ സുനിൽ, സുധീർ, മരുമകൻ ആദിത്യ എന്നിവർ ചിതയ്ക്ക് തീകൊളുത്തി. മകൾ സുമയും അടുത്ത ബന്ധുക്കളും പങ്കെടുത്തു. എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, പി.വി. ശ്രീനിജൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി. പൗലോസ്, ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി എസ്. രാമചന്ദ്രൻ നായർ, ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സി.കെ. സുനിൽ തുടങ്ങി കായികപ്രേമികളും ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിച്ചു.
സർക്കാർ അവഗണിച്ചെന്ന് പരാതി
ഒളിമ്പ്യൻ ചന്ദ്രശേഖരന്റെ സംസ്കാരത്തോട് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും കാട്ടിയത് അവഗണനയെന്ന് പരാതി. സർക്കാർ പ്രതിനിധിയായി ഒരു ഡെപ്യൂട്ടി കളക്ടർ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്.ലോകകായിക മാമാങ്കമായ ഒളിമ്പിക്‌സിൽ ഭാരതത്തിന്റെ യശസ് ഉയർത്തിയ ഫുട്‌ബാൾ താരത്തിനാണ് ഈ ഗതികേട്. 1960 റോം ഒളിമ്പിക്‌സിൽ ഫ്രാൻസിനെ ഇന്ത്യ (1 -1) സമനിലയിൽ തളച്ചപ്പോൾ ഇന്ത്യൻ പ്രതിരോധ നിരയുടെ നെടും തൂണായിരുന്നു ഒ. ചന്ദ്രശേഖരൻ. 1962 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. 1964 ൽ മഹാരാഷ്ട്രാ ആന്ധ്രയെ തോൽപ്പിച്ച് സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിൽ അംഗമായിരുന്ന ചന്ദ്രശേഖർ, സന്തോഷ് ട്രോഫി നേടുന്ന ആദ്യത്തെ മലയാളിയുമായിരുന്നു. സംസ്കാര ചടങ്ങിനെ സംബന്ധിച്ച് ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടും അർഹമായ സ്റ്റേറ്റ് ഗൺ സല്യൂട്ട് പോലും നൽകിയില്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തണമെന്ന് എറണാകുളത്തെ ഫുട്ബാൾ താരങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
അർഹമായ സമയത്ത് നൽകാതിരുന്ന ആദരവ് മരണസമയത്ത് പോലും നൽകിയില്ലെന്നുള്ളത് കേരളത്തിന്റെ കായിക രംഗത്തിനാകെ നാണക്കേടാണ്.
- ടി.ജെ വിനോദ് എം.എൽ.എ
കേരളത്തിന്റെ ഖ്യാതി ലോകം മുഴുവൻ എത്തിച്ച മഹാനായ ഫുട്‌ബാളർ ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരനോട് സർക്കാർ കാണിച്ചത് കായിക മേഖലയോടും ഫുട്‌ബോൾ പ്രേമികളോടുമുള്ള അവഗണനയാണ്.
- കെ.ബാബു എം.എൽ.എ
ഒളിമ്പിക്സിൽ മത്സരിക്കുകയും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുകയും ചെയ്ത ഒരു കായികതാരത്തോട് ഇങ്ങനെ കാട്ടിയത് തീർത്തും വേദനാജനകമാണ്.അധികാരസ്ഥാനത്ത് ഇരിക്കുന്നവരും അവർക്ക് ഉപദേശങ്ങൾ നൽകുന്നവരും സ്പോർട്സുകാരെ അവഗണിക്കരുത്.
ടി.കെ ചാത്തുണ്ണി,ഫുട്ബാൾ പരിശീലകൻ
സർക്കാർ മനപ്പൂർവ്വം അവഗണിച്ചതാണെന്ന് കരുതുന്നില്ല. പക്ഷേ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു വീഴ്ചയാണ് ഒളിമ്പ്യൻ ചന്ദ്രശേഖരന്റെ കാര്യത്തിലുണ്ടായത്.
-കെ. ബോധാനന്ദൻ,മുൻ കെ.എഫ്.എ സെക്രട്ടറി
കായികവിദ്യയുടെ ശൈശവദശയിൽ അതിനെ പരിലാളിച്ചവരിൽ ഒരാളെ അനാദരിച്ചതിലൂടെ ഇന്ത്യൻ കായികരംഗത്തെയാണ് സർക്കാർ അവഹേളിച്ചത്. ചരമ ശുശ്രൂഷ നൽകുന്നതിൽ പോലും വിവേചനം കാണിക്കുന്നത് പരിതാപകരമാണ്.
- ഡോ. കെ.എസ് രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |