ലോക അണ്ടർ-20 അത‌്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി വിസ്മയമായി ലോംഗ് ജമ്പ് താരം ശൈലിസിംഗ്
ഒരൊറ്റ സെന്റീ മീറ്ററിനാണ് ശൈലി സിംഗ് എന്ന 17കാരിക്ക് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ നഷ്ടമായത്.മെഡൽ വെള്ളിയായെങ്കിലും ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ഭാവി പ്രതീക്ഷയായാണ് ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിയായ ശൈലി വിലയിരുത്തപ്പെടുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരിയായ മലയാളി താരം അഞ്ജു ബോബി ജോർജ് അത്‌ലറ്റിക്സിലെ പുതുമുകുളങ്ങളെ പരിപോഷിപ്പിക്കാനായി തുടങ്ങിയ അഞ്ജു ബോബി ജോർജ് ഫൗണ്ടേഷനിലെ ആദ്യ ബാച്ചുകാരിയാണ് ശൈലി. അഞ്ജുവിനെ വിജയവഴികളിലേക്ക് നയിച്ച ഭർത്താവും കോച്ചുമായ റോബർട്ട് ബോബി ജോർജാണ് ശൈലിയുടെയും കോച്ച്.
കെനിയയിലെ നെയ്റോബിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോംഗ് ജമ്പ് ഫൈനലിൽ മത്സരിച്ച 12 പേരും ആദ്യ മൂന്ന് ശ്രമങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ താരം ശൈലി സിംഗായിരുന്നു. എന്നാൽ സ്വീഡൻകാരി മാജാ അസ്കാജ് തന്റെ നാലാം ശ്രമത്തിൽ ശൈലിയെക്കാൾ ഒരു സെന്റീമീറ്റർ അധികം ചാടി. ആ ഒറ്റ സെന്റീമീറ്ററാണ് ശൈലിയുടെ പൊന്ന് വെള്ളിയാക്കി മാറ്റിയത്.
ക്വാളിഫിക്കേഷൻ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരിയായെത്തിയ ശൈലി ഫൈനലിൽ ആദ്യ ശ്രമത്തിൽ 6.34 മീറ്റർ ചാടി മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം ശ്രമത്തിലും ഇതേദൂരവും ഇതേസ്ഥാനവും നിലനിറുത്തി. മൂന്നാം ശ്രമത്തിലാണ് ശൈലി തന്റെ മികച്ച ദൂരമായ 6.59 മീറ്റർ ചാടിയത്. ഇതോടെ ഒന്നാം സ്ഥാനം ശൈലിക്കായി. നാലാം ശ്രമത്തിൽ സ്വീഡിഷ് താരം 6.60 മീറ്റർ ചാടിയപ്പോൾ ശൈലിയുടെ അടുത്ത രണ്ട് ശ്രമങ്ങളും ഫൗളായി.അവസാന ശ്രമത്തിൽ ശൈലി 6.37മീറ്ററും സ്വീഡിഷ് താരം 6.48 മീറ്ററും ചാടി.
ഒറ്റ സെന്റീമീറ്ററിന് സ്വർണം പോയെങ്കിലും മത്സരശേഷം സ്വീഡിഷ് താരത്തെ വാരിപ്പുണർന്ന് ആശ്ളേഷിച്ച് സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ചാണ് ശൈലി പിറ്റ് വിട്ടത്.
അഞ്ജുവിന്റെ പിൻഗാമി
വനിതാ ലോംഗ്ജമ്പിൽ വിസ്മയം സൃഷ്ടിച്ച മലയാളി താരം അഞ്ജു ബോബി ജോർജിന്റെ പിൻഗാമിയായാണ് ശൈലിയെ വിശേഷിപ്പിക്കുന്നത്. തികഞ്ഞ മെഡൽ പ്രതീക്ഷയോടെയാണ് തങ്ങൾ ലോക ചാമ്പ്യൻഷിപ്പിന് പോകുന്നതെന്ന് കെനിയയിലേക്ക് തിരിക്കും മുന്നേ റോബർട്ട് കേരള കൗമുദിയോട് പറഞ്ഞിരുന്നു. കോച്ചിന്റെ ആ വിശ്വാസം പാലിക്കുകയായിരുന്നു 17കാരിയായ ശൈലി.
അർപ്പണബോധമാണ് ശൈലിയിൽ താൻ കാണുന്ന ഏറ്റവും മികച്ച ഗുണമെന്ന് റോബർട്ട് പറയുന്നു.ഇത്ര ചെറിയ പ്രായത്തിലും പരിശീലനത്തിനായി വീട്ടിൽ നിന്ന് വിട്ട് ബാംഗ്ളൂരിൽ താമസിക്കാൻ ശൈലിക്ക് ഒരു മടിയുമുണ്ടായിട്ടില്ല.സ്കൂൾ അത്‌ലറ്റിക്സ് മീറ്റുകളിൽ മെഡലുകൾ നേടി അവിടെ അവസാനിക്കുന്ന മലയാളി അത്‌ലറ്റുകൾക്ക് മാതൃകയാണ് ശൈലിയെന്നും റോബർട്ട് ചൂണ്ടിക്കാട്ടുന്നു.വലിയ ലക്ഷ്യങ്ങൾ മനസിൽ സൂക്ഷിക്കുകയും അതിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവുകയും ചെയ്യുന്നതാണ് ശൈലിയെ ലോക മെഡൽ നേട്ടത്തിലേക്ക് എത്തിച്ചതെന്നും കോച്ച് ചൂണ്ടിക്കാട്ടുന്നു.
ശൈലിയുടെ മെഡലുകൾ
2018ൽ ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ അണ്ടർ-16 വിഭാഗത്തിൽ സ്വർണം
2019ൽ ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ അണ്ടർ-18 വിഭാഗത്തിൽ സ്വർണം
2021ൽ ലോക അണ്ടർ-20 അത്‌ലറ്റിക്സിൽ വെള്ളി
അർപ്പണബോധത്തോടെയുള്ള കഠിനാദ്ധ്വാനമാണ് ശൈലിയുടെ വിജയരഹസ്യം. ഈ മികവ് തുടരുകയാണെങ്കിൽ അടുത്ത പത്തുവർഷം ഇന്ത്യൻ വനിതാ ലോംഗ്ജമ്പ് ശൈലിയുടെ കുതിപ്പിന് വേദിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
- റോബർട്ട് ബോബി ജോർജ്
ഝാൻസി റാണി
വലിയ വെല്ലുവിളികൾ നേരിട്ടാണ് ശൈലി ബാംഗ്ളൂരിലെ അഞ്ജുവിന്റെ കോച്ചിംഗ് സെന്ററിലെത്തിയത്.അതിന് ഝാൻസി റാണിയെപ്പോലെ കരുത്തയായ തന്റെ അമ്മയ്ക്ക് വലിയ പങ്കുണ്ടെന്ന് ശൈലി പറയുന്നു. ബാംഗ്ളൂരിലെ കോച്ചിംഗ് സെന്ററിലേക്ക് മകളെ വിടുന്നു എന്നറിഞ്ഞപ്പോൾ നാട്ടുകാർ പലരും അതിനെ എതിർത്തിരുന്നു. എന്നാൽ മകളെ ഒറ്റയ്ക്ക് ബാംഗ്ളരിലേക്ക് വിടാൻ ആ അമ്മ തീരുമാനിക്കുകയായിരുന്നു. പിതാവ് ഒപ്പമില്ലാത്ത ശൈലിക്ക് പോഷകമൂല്യമുളള ആഹാരം നൽകാനുള്ള കഴിവില്ലാത്തതിനാലാണ് അഞ്ജുവിന്റെ വിളിവന്നപ്പോൾ എതിർപ്പുകളെ അവഗണിച്ച് മകളെ അവർ ബാംഗ്ളൂരിലേക്ക് അയച്ചത്. പങ്കെടുത്ത മത്സരങ്ങളിലൊക്കെ മെഡലണിഞ്ഞ് മകൾ അമ്മയുടെ തീരുമാനത്തിന് തിളക്കമേറ്റുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |