രണ്ടാം പിണറായി സർക്കാർ നൂറുദിനം പൂർത്തിയാക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിലടക്കം സമസ്തമേഖലയിലും സർക്കാർ പതറിപ്പോകുന്ന കാഴ്ചയാണ്. നേട്ടങ്ങളല്ല, കോട്ടങ്ങളാണ് മുഴച്ചുനിൽക്കുന്നതെന്ന് സർക്കാരിന്റെ പ്രവർത്തനങ്ങളെയാകെ വിലയിരുത്തുമ്പോൾ ബോദ്ധ്യമാകും.
കൊവിഡ് കാലത്ത് കടക്കെണിയിലകപ്പെട്ട്, 65 ദിവസത്തിനിടയിൽ 35 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കൊവിഡ് കാര്യത്തിൽ രണ്ട് സമീപനമാണ് സർക്കാരിന്. ലോക്ക്ഡൗണിൽ ജനം ദുരിതമനുഭവിക്കുമ്പോൾ വായ്പകൾക്ക് മോറട്ടോറിയം ഏർപ്പെടുത്താനായി ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിക്കുന്നില്ല. കൊവിഡ് മരണക്കണക്ക് പൂർണമായി പുറത്തുവിടാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. മുട്ടിൽ മരംമുറിക്കൽ കേസിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽപ്പെടുത്താൻ നോക്കിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സമീപനം നീതിവ്യവസ്ഥയോടുള്ള കൊഞ്ഞനംകാട്ടലാണ്. വിവരാവകാശപ്രകാരം രേഖകൾ നൽകിയ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയെടുത്തതും കേട്ടുകേൾവിയില്ലാത്തതാണ്. കണ്ണൂർ ചക്കരക്കല്ലിൽ വനം മാഫിയയ്ക്കെതിരെ മൊഴി നൽകിയ യുവാവിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞത് നാട്ടിലെ ക്രമസമാധാനത്തകർച്ചയുടെ വിളംബരമായി.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡിഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിനേറ്റ തിരിച്ചടിയാണ്. നിയമസഭ കൈയാങ്കളിക്കേസിൽ സുപ്രീംകോടതി വിചാരണ നേരിടണമെന്ന് പറഞ്ഞിട്ടും അതിലെ പ്രതിയായ വി. ശിവൻകുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നതിന്റെ ഔചിത്യം ജനത്തിന് ബോദ്ധ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |