കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിൽ കഴിഞ്ഞദിവസം ചാവേർ ആക്രമണം നടത്തിയ ഖൊരാസന്‍ അഥവാ ഐസിസ് കെ താലിബാന്റെ ശക്തിയും ദൗർബല്യവും ശരിക്കറിയാവുന്ന കൊടും ഭീകരർ. എന്ത് ക്രൂരതയ്ക്കും മടിക്കാത്ത ഇവർ ഐസിസിന്റെ അഫ്ഗാൻ ഉപവിഭാഗമാണ്. താലിബാനിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഇവർ 2014ല്‍ രൂപീകരിച്ചതാണ് ഖൊരാസന്‍. ആയുധ ശക്തിയുടെയും സമ്പത്തിന്റെയും കാര്യത്തിൽ താലിബാനോളം വരില്ലെങ്കിലും അഫ്ഗാനിലെ പല പ്രവിശ്യകളിലും അധികാരം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ ടെസ്റ്റ് ഡോസാണ് ഇന്നലത്തെ ചാവേർ ആക്രമണം എന്നാണ് വിലയിരുത്തുന്നത്.
വടക്കുകിഴക്കന്‍ അഫ്ഗാനിലെ കുനാര്‍, നംഗര്‍ഹാര്‍, നൂരിസ്താന്‍ എന്നിവിടങ്ങളിലാണ് ഖൊരാസന്‍ ഭീകരരുടെ പ്രധാന പ്രവർത്തന കേന്ദ്രം. ഇതിനൊപ്പം പാകിസ്ഥാനിലും ശക്തമായ വേരോട്ടമുണ്ട്. പാകിസ്ഥാനിൽ നിന്നാണ് ആളും അർത്ഥവും പ്രധാനമായി ഇവർക്ക് ലഭിക്കുന്നത്. അഫ്ഗാനിൽ ഇവർക്ക് ആയിരക്കണക്കിന് പ്രവർത്തകരാണുള്ളത്. പക്ഷേ, താലിബാനെപ്പോലെ നേരിട്ട് ആയുധവുമായി രംഗത്തിറങ്ങുന്നില്ലെന്ന് മാത്രം. അവസരം കിട്ടുമ്പോൾ അപ്രതീക്ഷിതമായ രീതിയിൽ പ്രതികരിക്കും. ശത്രുവിന് ഏറ്റവും കനത്ത നാശമുണ്ടാക്കാനാവും ശ്രമം. പ്രവിശ്യകൾ പിടിക്കാൻ ശക്തമായ ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിടുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് ചില പ്രവിശ്യകൾ പിടിക്കാനുള്ള ശ്രമത്തിനൊടുവിൽ താലിബാനോട് പരാജയപ്പെട്ടതിന്റെ കണക്ക് തീർക്കുന്നതായിരിക്കും വരാനിരിക്കുന്ന ആക്രമണങ്ങൾ. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഒരുങ്ങിയിരിക്കാനാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അഫ്ഗാനിലും പാകിസ്ഥാനിലും സമീപകാലത്ത് നടത്തിയ മാരകമായ ആക്രമണങ്ങൾ ഇവരുടെ ശക്തി വ്യക്തമാക്കുന്നുണ്ട്.ഷിയ വിഭാഗക്കാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.കാബൂളില്‍ ഷിയാ വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശത്തെ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ആയുധധാരികള്‍ നടത്തിയ വെടിവയ്പ്പിൽ ഗര്‍ഭിണികളടക്കം പതിനാറിലധികം പേരാണ് കൊല്ലപ്പെട്ടത്. താലിബാനെ അംഗീകരിക്കാൻ ഖൊരാസന്‍ ഒരിക്കലും തയ്യാറല്ല. അതുപോലെതന്നെയാണ് തിരിച്ചും. വിശ്വാസത്തെ ഉപേക്ഷിച്ചവർ എന്നാണ് ഖൊരാസനെ താലിബാൻ വിശേഷിപ്പിക്കുന്നത്.
അഫ്ഗാനിലെ താലിബാന്റെ ഇപ്പോഴത്തെ അധികാരകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാബൂൾ തന്നെ ആക്രമണത്തിന് തിരഞ്ഞെടുത്തതിന് പിന്നിൽ ലക്ഷ്യങ്ങൾ പലതുണ്ടെന്നാണ് രഹസ്വാനേഷണ വിഭാഗങ്ങൾ വ്യക്തമാക്കുന്നത്. അഫ്ഗാനികൾ വിമാനത്താവളത്തിനുളളിൽ പ്രവേശിക്കുന്നത് തടയാൻ ശക്തമായ പരിശോധനകളാണ് താലിബാൻ നടത്തുന്നത്. താലിബാന്റെ കണ്ണുവെട്ടിച്ച് ആർക്കും വിമാനത്താളവത്തിനടുത്തേക്ക് പോകാനാവില്ല. അത്തരത്തിലുള്ള പരിശോധനയെ വെല്ലുവിളിച്ചാണ് സ്ഫോടക വസ്തുക്കളുമായി ചാവേറുകൾ എത്തിയത്. ഇതിലൂടെ താലിബാൻ പദ്ധതികളെ പൊളിക്കാൻ തങ്ങൾക്കാവുമെന്ന് അവരെയും ലോകത്തിനും വ്യക്തമാക്കിക്കൊടുക്കുക എന്നതാണ് ലക്ഷ്യങ്ങളിൽ ഒന്ന്.
തങ്ങളും മാതൃ സംഘടനയായ ഐസിസും മാത്രമാണ് ലോകത്തിലെ യഥാർത്ഥ ജിഹാദികളെന്ന് വ്യക്തമാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. അഫ്ഗാനിൽ അധികാരം പിടിച്ച താലിബാനെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ അഭിനന്ദനം കൊണ്ട് മൂടുകയാണ്. എന്നാൽ അമേരിക്കയുമായി കരാർ ഉണ്ടാക്കിയ താലിബാൻ ജിഹാദികളല്ലെന്നും അവർ ജിഹാദിനെ അമേരിക്കയ്ക്കുമുന്നിൽ അടിയറവച്ചുവെന്നുമാണ് ഖൊരാസന്‍ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |