ദുബായ്: മൂന്നാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിച്ച കോതമംഗലം സ്വദേശി നാസർ ശിഹാബിനും ആ ദൃശ്യം പകർത്തിയ വടകര സ്വദേശി മുഹമ്മദ് റാഷിദിനും
പത്ത് ലക്ഷം രൂപ വീതം (50,000ദിർഹം)സമ്മാനം നൽകി യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.പൂച്ചയെ രക്ഷിക്കാൻ സഹായിച്ച മൊറോക്കോ സ്വദേശിയായ അഷ്റഫിനും പാകിസ്ഥാൻകാരൻ ആതിഫ് മെഹ് മൂദിനും കിട്ടി ഇതേ സമ്മാനം .
ദുബായിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ബസ് ഡ്രൈവറാണ് നാസർ ശിഹാബ്. ദുബായിൽ ഗ്രോസറി ഷോപ്പ് നടത്തുകയാണ് മുഹമ്മദ് റാഷിദ്.
കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായിലെ ദേരയിൽ കെട്ടിടത്തിന്റെ ബാൽക്കണിയിൽ കുടുങ്ങിയപൂച്ച താഴെയിറങ്ങാൻ വഴികാണാതെ വലഞ്ഞു. ഇതു ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് തൊട്ടടുത്ത്
താമസിക്കുന്ന നാസറിനെ അറിയിക്കുകയായിരുന്നു. നാസർ പാഞ്ഞെത്തി തോർത്ത് ഇരു കൈകളിലും നിവർത്തിപ്പിടിച്ച് പൂച്ചയ്ക്ക് ചാടാൻ വഴിയൊരുക്കിയെങ്കിലും അത് ചാടിയില്ല. വഴിയാത്രക്കാരായ മൊറോക്കൻ സ്വദേശിയും പാക്കിസ്ഥാൻകാരനും ഒപ്പം കൂടി.വലിയൊരു പുതപ്പ് കൊണ്ടുവന്ന് മൂന്നുപേരും നിവർത്തിപ്പിടിച്ചതോടെ പൂച്ച അതിലേക്ക് ചാടുകയായിരുന്നു.
വടകര സ്വദേശി മുഹമ്മദ് റാഷിദ് ദൃശ്യം പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ഭരണാധികാരിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇവരെ തിരിച്ചറിയാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സഹിതം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. തുടർന്ന് ദുബായ് പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ഭരണാധികാരിയുടെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥൻ നേരിട്ടെത്തിയാണ് നാലുപേർക്കും പണം കൈമാറിയത്. പൂച്ച കഥാപാത്രമാകുന്നതുവരെ നാലുപേർക്കും പരസ്പരം പരിചയമില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |