കൊച്ചി: സീറോമലബാർ സഭയിലെ കുർബാന സമർപ്പണരീതി ഏകീകരണത്തിന് മെത്രാന്മാരുടെ സിനഡ് യോഗം അംഗീകാരം നൽകി. നവംബർ 28 മുതൽ ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാദ്ധ്യമായ ഇടവകകളിലും പുതിയ കുർബാനക്രമം നടപ്പാക്കും. കാർമ്മികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും കുർബാന സ്വീകരണത്തിനുശേഷം സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുകയാണ് ഏകീകരിച്ച അർപ്പണരീതി. മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരമാണ് ഏകീകൃത ബലിയർപ്പണരീതി നിശ്ചയിച്ചത്.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ച് സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസോടെ തീരുമാനം നടപ്പാക്കണമെന്ന് സിനഡു പിതാക്കന്മാർ സഭാംഗങ്ങളോട് അഭ്യർത്ഥിച്ചു.
ഏകീകരിച്ച കുർബായർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഘട്ടംഘട്ടമായി നടപ്പാക്കുക. ഏകീകരിച്ച രീതി ബോധവത്ക്കരണത്തിലൂടെ 2022 ലെ ഈസ്റ്റർ ഞായറാഴ്ചയോടെ (2022 ഏപ്രിൽ 17) മുഴുവൻ രൂപതകളിലും നടപ്പാക്കും.
1999 ൽ ആരംഭിച്ച കുർബാന ഏകീകരണമാണ് 22 വർഷത്തിന് ശേഷം നടപ്പാക്കുന്നത്. ഒരുവിഭാഗം വൈദികരും വിശ്വാസികളും പുതിയ രീതിയെ എതിർക്കുന്നുണ്ട്.
വിശ്വാസത്തെ അവഹേളിക്കരുത്
ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണതകൾ സാംസ്‌ക്കാരിക രംഗത്ത്, പ്രത്യേകിച്ചും ചലച്ചിത്രമേഖലയിൽ വർദ്ധിച്ചുവരുന്നത് അപലപനീയമാണ്. ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണം.
സീറോമലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടനകേന്ദ്രം പദവിയിലേക്ക് തലശേരി അതിരൂപതയിലെ പേരാവൂർ സെന്റ് ജോസഫ്‌സ് ഫൊറോനാ ദൈവാലയത്തെ ഉയർത്താൻ സിനഡ് തീരുമാനിച്ചു.
ഡൽഹിയിലെ ഫരീദാബാദിലെ ലിറ്റിൽ ഫ്‌ളവർ ദേവാലയം ഇടിച്ചുനിരത്തിയത് ഖേദകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന സിനഡ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |