തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടുന്ന ജില്ലയിൽ ഇന്നലെ 2255 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുദിവസത്തിനുള്ളിൽ 8196 രോഗികളാണ് ജില്ലയിലുണ്ടായത്. ഈ മാസം ഒന്നോ രണ്ടോ ദിവസം മാത്രമാണ് രോഗികളുടെ എണ്ണം 1000ൽ താഴെ റിപ്പോർട്ട് ചെയ്‌തത്.
കഴിഞ്ഞ ദിവസങ്ങളിൽ 12,11 എന്നിങ്ങനെയായിരുന്നു നിരക്കെങ്കിൽ ഇന്നലെ 13.9 ആണ് ടി.പി.ആർ. സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ കൂടുതൽ പേർക്കും രോഗം സ്ഥിരീകരിക്കുന്നത്. ഇളവുകളിൽ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് വ്യാപന തോത് കൂട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ദിനംപ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രത്യേകം യോഗം ചേരും. നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കിയില്ലെങ്കിൽ സ്ഥിതി സങ്കീർണമാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ ഇന്നലെ 1258 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 12067പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2150 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 6 പേർ ആരോഗ്യ പ്രവർത്തകരാണ്.
കണ്ടെയ്ൻമെന്റ് സോൺ
കൊവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് വക്കം പഞ്ചായത്തിലെ നാല്, 10 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ പൊന്നുമംഗലം, മെഡിക്കൽ കോളേജ് ഡിവിഷനുകൾ, പള്ളിത്തുറ ഡിവിഷനിൽ വി.എസ്.എസ്.സി ഭാഗം എന്നിവയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |