വടക്കഞ്ചേരി: വീഴുമലയിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധൻ (53) ആണ് വനംവകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വീഴുമലയിൽ നിന്നും 68ഓളം ചന്ദനമരങ്ങളാണ് മുറിച്ച് കടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ ജയരാമൻ, തങ്കരാജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകളെ ഉപയോഗിച്ച് വിവിധ പ്രദേശങ്ങളിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തുന്നതിൽ പ്രധാനിയാണ് വേലായുധൻ. ഇയാൾക്കെതിരെ ചാലക്കുടി വനം ഡിവിഷനിന് കീഴിലും സമാന കേസുണ്ട്. ഇത്തരത്തിൽ മോഷ്ടിക്കുന്ന ചന്ദനമരങ്ങൾ ബാഗ്ലൂരിലേക്ക് കടത്തുകയാണ് പതിവ്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ ശ്രീകൃഷ്ണപുരം ഭാഗത്തുവച്ച് വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു. ആലത്തൂർ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
ആലത്തൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.ടി.സിബിൻ, വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യു.സരേഷ്ബാബു, കെ.നിഖിൽകുമാർ, എൻ.സി.അനു, സുനിൽ, മുഹമ്മദാലി, ഫോറസ്റ്റ് ഡ്രൈവർ സവാദ്, വാച്ചർ അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |