പത്തനംതിട്ട: പാർട്ടിയെ വെട്ടിലാക്കുന്ന അഭിപ്രായം പറയുന്നവർക്കെതിരെ പോലും നടപടിയെടുക്കാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് ആറന്മുള മുൻ എംഎൽഎയും നടപടി നേരിട്ട നേതാവുമായ കെ.ശിവദാസൻ നായർ. തന്റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണിത്. അംഗത്വം റദ്ദാക്കിയാലും കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
മുതിർന്ന പ്രവർത്തകനായ തനിക്ക് കോൺഗ്രസിനെ കുറിച്ച് പറയാൻ സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെയാർക്കാണുണ്ടാകുക എന്നദ്ദേഹം ചോദിച്ചു. പ്രവർത്തകരുടെ പിന്തുണയുളളവരാണ് പാർട്ടി നേതൃത്വത്തിലേക്ക് വരേണ്ടത്. സംഘടനാ തിരഞ്ഞെടുപ്പാണ് ഒറ്റമൂലി. പുതിയ പട്ടികയിൽ പ്രതിഫലിച്ചത് നേതാക്കളുടെ താൽപര്യമാണ് പ്രവർത്തരുടേതല്ലെന്ന വിമർശനവും ശിവദാസൻ നായർ ഉന്നയിച്ചു. അച്ചടക്കം ലംഘിച്ചു എന്ന് തെളിയിച്ചാൽ മാത്രം തിരുത്താമെന്നും ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ് ഇപ്പോൾ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സതീഷ് കൊച്ചുപറമ്പിലിനെ കുറിച്ച് തനിക്ക് പരാതിയൊന്നുമില്ലെന്നും പലവട്ടം കൂടിയാലോചന നടത്തിയിട്ടാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് പറയുന്നുണ്ടെങ്കിലും അതിൽ പ്രവർത്തകരുടെ വികാരം പ്രതിഫലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചാനൽ ചർച്ചയ്‌ക്കിടെ ഡിസിസി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ അഭിപ്രായം പറഞ്ഞതിനാണ് കെ.ശിവദാസൻ നായരെയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാറിനെയും പാർട്ടി താൽക്കാലികമായി സസ്പെൻഡ് ചെയ്‌തത്.
അതേസമയം പത്തനംതിട്ട ഡിസിസി ഓഫീസിന് സമീപം പുതിയ അദ്ധ്യക്ഷനെതിരെ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. പി.ജെ കുര്യനും, ആന്റോ ആന്റണി എം.പിയ്‌ക്കെതിരെയും പോസ്‌റ്ററിൽ വിമർശനമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |