പരപ്പനങ്ങാടി: 1971 ജൂൺ 15, അതുല്യനടൻ സത്യന്റെ അകാലവിയോഗം എല്ലാ സിനിമാ ആസ്വാദകരെയും പോലെ പരപ്പനങ്ങാടി കാട്ടിക്കോലോത്ത് രാജനെയും ഞെട്ടിച്ചു. പിറ്റേന്ന് പത്രം കണ്ടപ്പോൾ ആ ചരമവാർത്ത വെട്ടിയെടുത്ത് സൂക്ഷിക്കണമെന്ന് രാജന് തോന്നി. അത് ഒരു തുടക്കമായിരുന്നു. 400ഓളം ചരമവാർത്തകളുടെ ആൽബം ഇന്ന് രാജന്റെ ശേഖരത്തിലുണ്ട്.
ചരമം മാത്രമല്ല, ഇരുന്നൂറിലേറെ വിവാഹവാർത്തകളും രാജന്റെ ശേഖരത്തിലുണ്ട്. സംഗീതപ്രിയനായ രാജൻ 1938 മുതൽ 1990 വരെയുള്ള മലയാളസിനിമകളിലെ ഗാനങ്ങൾ, ഗാനരചനയിതാവ്, സംഗീതസംവിധായകൻ, ഗായകർ, സിനിമ ഇറങ്ങിയ കൊല്ലം തുടങ്ങിയവയും രേഖപ്പെടുത്തിയിട്ടുണ്ട്. പഴയകാല നാണയങ്ങളുടെ ശേഖരവും കൈവശമുണ്ട്.
ചരമവാർത്തകളാണ് ശേഖരങ്ങളിലെ വ്യത്യസ്തത. സെലിബ്രിറ്റികളിൽ ഒതുങ്ങി നിന്നില്ല ഇത്. തനിക്കറിയാവുന്നവരുടെ ചരമ വാർത്തകൾ സൂക്ഷിക്കുന്നത് ശീലമാക്കി. പ്രത്യേകിച്ച് പിതാവിന്റെ സുഹൃത്തുക്കളുടെ. സ്വർണപ്പണിക്കാരനായ പിതാവിന് വലിയൊരു സുഹൃത്‌വലയമുണ്ടായിരുന്നു. പരപ്പനങ്ങാടി മുൻസിഫ് കോടതിക്ക് എതിർവശത്തുള്ള അദ്ദേഹത്തിന്റെ കടയായിരുന്നു ഇവരുടെ ഒത്തുകൂടലിന്റെ പ്രധാന കേന്ദ്രം. ചെറുപ്പമായിരുന്ന രാജനും ആ ഒത്തുകൂടലുകളുടെ ഭാഗമായി. ആ ഓർമ്മകളുടെ നൈർമല്യം കൂടിയാണ് രാജന്റെ ആൽബം. പിന്നീട് പരിചയക്കാർ, സുഹൃത്തുക്കൾ എന്നിവരുടെ ചരമങ്ങളും സൂക്ഷിക്കാൻ തുടങ്ങി. മഹാത്മാഗാന്ധി , ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ പ്രമുഖരുടെ ചരമവാർത്തകളും ശേഖരത്തിലുണ്ട്. പിന്നീട് പരിചയക്കാരുടെയടക്കം വിവാഹവാർത്തകളും സൂക്ഷിക്കാൻ തുടങ്ങി. കെ. കരുണാകരന്റെ വിവാഹ ഫോട്ടോ ശേഖരത്തിലെ പ്രധാന ആകർഷണമാണ്.
നാണയശേഖരമായിരുന്നു ആദ്യഹോബി. പിന്നീടാണ് സിനിമാപ്പാട്ടുകളുടെ വിവരശേഖരണം ആരംഭിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ബാബുരാജിനെ നേരിട്ട് കാണാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷമാണ്.1948-49 വർഷത്തിൽ പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌കൂളിലെ ആദ്യ പത്താംതരം ബാച്ചിന്റെ ഫോട്ടോ,1920ലെ കലണ്ടർ എന്നിവ ശേഖരത്തിലെ അമൂല്യനിധികളാണ്. കടലുണ്ടി സ്വദേശിനി ജയന്തിയാണ് ഭാര്യ. ഷിജിൻ ,ഷിമോജ് എന്നിവരാണ് മക്കൾ. സ്വർണപ്പണിക്കാരനും പരപ്പനങ്ങാടി സ്റ്റേറ്റ് ബാങ്കിൽ അപ്രൈസറാണ് രാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |