കോട്ടയം: ക്രൈസ്തവ വിഭാഗക്കാർക്ക് മാത്രമായി വർഷങ്ങളായി സംവരണം ചെയ്തിരുന്ന കോട്ടയം ഡി.സി.സി പ്രസിഡന്റിന്റെ കസേരയിലേക്ക് നാട്ടകം സുരേഷ് കടന്നുവരുമ്പോൾ അത് കോൺഗ്രസിൽ നിന്ന് അകന്നുപോയ പിന്നാക്ക വിഭാഗങ്ങളെ മടക്കിക്കൊണ്ടുവരാനുള്ള ചരിത്ര നിയോഗമാകുന്നു.
ജനസംഖ്യയിൽ പിന്നാക്ക സമുദായാംഗങ്ങളാണ് കോട്ടയത്ത് കൂടതലെങ്കിലും ഡി.സി.സി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ എന്നും ക്രൈസ്തവ താത്പര്യമാണ് നേതാക്കൾ സംരക്ഷിച്ചിട്ടുള്ളത്. ക്രൈസ്തവരിൽ തന്നെ കത്തോലിക്കാ വിഭാഗക്കാരാണ് കൂടുതൽ തവണ പ്രസിഡന്റായത്.
പത്തനംതിട്ടയിൽ ഈഴവ സമുദായാംഗമായ സതീഷ് കൊച്ചുപറമ്പിലിനെ പരിഗണിച്ചതോടെ കോട്ടയത്തും പത്തനംതിട്ടയിലും ഈഴവ സമുദായാംഗങ്ങൾ വരുന്നത് ക്രൈസ്തവ വോട്ടു ബാങ്കിനെ ബാധിക്കുമെന്ന് പ്രചരിപ്പിച്ച് നാട്ടകം സുരേഷിനെ വെട്ടാൻ ശ്രമമുണ്ടായി. ഫിൽസൺ മാത്യുവിനായി നേതാക്കൾ ഒന്നിച്ചെങ്കിലും അത് പിൽക്കാലത്ത് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ സാദ്ധ്യതയെ ബാധിക്കുമെന്ന ചിലരുടെ കണ്ടെത്തലിൽ നാട്ടകത്തിന് നറുക്ക് വീഴുകയായിരുന്നു. പത്തുവർഷമായി കെ.പി.സി.സി സെക്രട്ടറിയെന്ന നിലയിലെ സംഘടനാ മികവും സഹായകവുമായി .
ചൂണ്ടിക്കാട്ടിയത് കേരളകൗമുദി
ഈഴവ വിഭാഗത്തെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലോ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കാതിരുന്നത് കേരളകൗമുദി വാർത്തയാക്കിയിരുന്നു. പിന്നാക്ക വോട്ടുകൾ കോൺഗ്രസിൽ നിന്ന് അകന്നതാണ് യു.ഡി.എഫ് കോട്ടയായ കോട്ടയത്ത് ഇടതുമുന്നണിയുടെ വിജയത്തിന് കാരണമെന്നും ഇതു മനസിലാക്കാതെ കോൺഗ്രസ് നേതൃത്വം ഡി.സി.സി തിരഞ്ഞെടുപ്പിലും ക്രൈസ്തവ താത്പര്യം സംരക്ഷിക്കുകയാണെന്ന കേരളകൗമുദി വാർത്ത പൊതുസമൂഹത്തിലും ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |