കിളിമാനൂർ: കൊവിഡിൽ കൊറിയറിന് നല്ല കാലം. പ്രിയപ്പെട്ടവർക്കും, ബന്ധു ജനങ്ങൾക്കും അവശ്യസാധനങ്ങളും, പ്രസന്റേഷനുകളും ഒക്കെ എത്തിക്കാൻ കൊവിഡ് കാലത്ത് കൂടുതൽ പേർ ആശ്രയിച്ചത് കൊറിയർ സർവീസിനെയാണ്.
പൊതു ഗതാഗതവും, യാത്രകളുമൊക്കെ കൊവിഡ് പ്രതിരോധത്തിൽ മാറ്റി നിറുത്തേണ്ടിവന്നപ്പോൾ സഹായകമായത് കൊറിയർ സർവീസുകളാണ്. ഗൃഹപ്രവേശനത്തിന് ഉപഹാരങ്ങളും, ഓണത്തിന് ഓണക്കോടി വരെ ബന്ധു ജനങ്ങൾക്കെത്തിച്ചതും കൊറിയർ വഴി.
വിദേശ രാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും പാഴ്‌സലുകൾ ധാരാളം ഉണ്ടായി. നിരക്ക് കുറവ് തന്നെയാണ് ആകർഷണീയം. 50 രൂപ മുതലാണ് നിരക്ക്. കെ.എസ്.ആർ.ടി.സി, റെയിൽവേ തുടങ്ങിയവയുടെ പാർസൽ സർവീസുകളിൽ കുറവ് വന്നത് സ്വകാര്യ സർവീസുകൾക്ക് ഗുണം ചെയ്യുന്നുണ്ട്.
ഉണക്ക മീൻ, ഉണക്ക ചെമ്മീൻ തുടങ്ങി കൂടുതൽ കാലം സൂക്ഷിക്കാവുന്ന സാധനങ്ങളാണ് സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത്. ഓണക്കോടിയും പാഴ്‌സൽ ഓണക്കോടിയും ഓണസമ്മാനങ്ങളും പാഴ്‌സലുകളിൽ പറന്നു. കളിപ്പാട്ടങ്ങളും കൊറിയർ വഴിയാണ് കുഞ്ഞുങ്ങളുടെ കൈകളിലെത്തുന്നത്.
മരുന്നും പാഴ്സലായി
അന്യ നാടുകളിലേക്ക് കേരളത്തിൽ നിന്ന് പാഴ്‌സലായി മരുന്നുകൾ അയയ്ക്കുന്നവരുണ്ട്. കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകളാണ് ഇതിലേറെയും. വിദേശ രാജ്യങ്ങളിലേക്കും കൊറിയർ വഴി മരുന്നുകൾ അയയ്ക്കുന്നുണ്ട്. പായ്ക്ക് ചെയ്യാത്ത മരുന്ന്, ഒറിജിനൽ ബില്ല്, മരുന്നിന്റെ കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ ആധാർ കോപ്പി എന്നിവ സഹിതം ഓഫിസിൽ എത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |