കൊച്ചി: ഇന്ന് ശ്രീകൃഷ്ണജയന്തി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേരുന്ന അർദ്ധരാത്രിയിൽ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ശ്രീകൃഷ്ണൻ ഭൂജാതനായതിന്റെ അനുസ്മരണമാണ് ജന്മാഷ്ഠമി എന്നപേരിൽ ആഘോഷിക്കുന്ന ശ്രീകൃഷ്ണ ജയന്തി.
ഞായറാഴ്ച രാത്രി 11. 25 ന് ആരംഭിച്ച് ചൊവ്വാഴ്ച പുലർച്ചെ 01.59 ന് അവസാനിക്കുന്നതാണ് അഷ്ഠമി തിഥി. ഗുരുവായൂർ, അമ്പലപ്പുഴ ഉൾപ്പെടെ പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം വലിയ പ്രാധാന്യത്തോടെയാണ് കൊണ്ടാടുന്നത്. സംസ്ഥാനത്ത് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രകളും സമ്മേളനങ്ങളുമൊക്കെയായി ജന്മാഷ്ഠമി ആഘോഷം കെങ്കേമമായാണ് സംഘടിപ്പിക്കുന്നത്. ഉറിയടി മഹോത്സവവും ശ്രീകൃഷ്ണ ജയന്തിയുടെ വിശേഷാഘോഷങ്ങളിൽ ഒന്നാണ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ശോഭയാത്ര ഉൾപ്പെടെ പൊതുപരിപാടികൾ വെട്ടിച്ചുരുക്കി ക്ഷേത്രങ്ങളിലും ഭവനങ്ങളിലും പ്രത്യേക ചടങ്ങുകൾ മാത്രമാണ് സംഘടിപ്പിക്കുന്നത്. പതാക ഉയർത്തിയും മധുരം വിളമ്പിയും വീടുകളിൽ ആഘോഷിക്കും.
ഭാരതഭൂവിൽ ധർമ്മത്തിന് ച്യുതിയുണ്ടാവുകയും തിന്മയുടെ ആധിപത്യം വർദ്ധിക്കുകയും ചെയ്തപ്പോൾ ധർമത്തിന്റെ പുനസ്ഥാപകനായി ശ്രീകൃഷ്ണൻ അവതരിച്ചെന്നാണ് ഐതീഹ്യം. ജന്മാഷ്ഠമി ആഘോഷത്തിലൂടെ ദുഷ്ടചിന്തകളെ അകറ്റി എല്ലാവരുടേയും മനസിൽ നന്മയും സ്നേഹവും നിറയ്ക്കുക, പരസ്പര സാഹോദര്യം വളർത്തുക എന്നൊക്കെയാണ് ലക്ഷ്യം. ശ്രീകൃഷ്ണൻ ജനിക്കുകയും വളരുകയും ചെയ്തുവെന്ന കരുതപ്പെടുന്ന മഥുരയിലും വൃന്ദാവനത്തിലും ഏറെ വിശേഷപ്പെട്ട ആഘോഷങ്ങൾ നടക്കും. ജന്മാഷ്ഠമി അഥവ അഷ്ഠമിരോഹിണി നാളിൽ ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ സന്താനസൗഭാഗ്യം ലഭിക്കുമെന്നും സന്തോഷവും സൗഭാഗ്യവും സമൃദ്ധിയും ദീർഘായുസും വർദ്ധിക്കുമെന്നുമാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |