കൊച്ചി: സമീപകാലത്തെ ഏറ്റവും മികച്ച മുന്നേറ്റവുമായി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിച്ചുകയറിയത് പുതിയ ഉയരത്തിലേക്ക്. 765 പോയിന്റ് ഉയർന്ന സെൻസെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ളോസിംഗ് പോയിന്റായ 56,889ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 226 പോയിന്റ് നേട്ടവുമായി നിഫ്‌റ്റി 16,931ലുമെത്തി.
ഇന്നലെ ഒരുവേള സെൻസെക്‌സ് സർവകാല റെക്കാഡ് ഉയരമായ 56,958ലും നിഫ്‌റ്റി 16,951ലും എത്തിയിരുന്നു. ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക്, ടാറ്റാ സ്‌റ്റീൽ, ടൈറ്റൻ, ബജാജ് ഫിനാൻസ്, മാരുതി സുസുക്കി, ഡിവീസ് ലാബ്‌സ്, കോൾ ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ് എന്നിവയാണ് സൂചികകളുടെ നേട്ടത്തിന് ചുക്കാൻ പിടിച്ചത്.
ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്ന് അനുകൂലഘടകങ്ങളാണ് ഓഹരി വിപണിക്ക് കരുത്താകുന്നത്. ഉത്തേജക പാക്കേജുകൾ തത്‌കാലം വെട്ടിക്കുറയ്ക്കില്ലെന്നും സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റത്തിനുള്ള പിന്തുണ തുടരുമെന്നും ഫെഡറൽ റിസർവ് മേധാവി ജെറോം പവൽ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് അമേരിക്ക, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയൻ ഓഹരി വിപണികൾ കാഴ്‌ചവച്ച 0.34 ശതമാനം മുതൽ 2.8 ശതമാനം വരെ മുന്നേറ്റം, ഇന്ത്യൻ ഓഹരി വിപണികൾക്കും ആവേശമാകുകയായിരുന്നു.
ഡോളറിനെതിരെ രൂപ രണ്ടുമാസത്തെ മികച്ച നിലയിലെത്തി. ഇന്നലെ 40 പൈസ ഉയർന്ന് ജൂൺ 14ന് ശേഷമുള്ള മികച്ച ഉയരമായ 73.29ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്‌സിന്റെ മൂല്യത്തിൽ ഇന്നലെ ഒറ്റദിവസം വർദ്ധിച്ചത് 3.56 ലക്ഷം കോടി രൂപ. 243.73 ലക്ഷം കോടി രൂപയിൽ നിന്ന് 247.30 ലക്ഷം കോടി രൂപയിലേക്കാണ് വർദ്ധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |