ജുഡിഷ്യറിയുടെ ഒളിമങ്ങാത്ത മുഖമായിരുന്ന ജസ്റ്റിസ് ജി. രാജശേഖരൻ ഓർമ്മയായിട്ട് അഞ്ചു വർഷം പിന്നിട്ടിരിക്കുന്നു. രാജശേഖരൻ സാറിനെ ഞാൻ ആദ്യം കാണുന്നത് അഭിഭാഷകനായി എൻറോൾ ചെയ്ത് പ്രാക്ടീസ് തുടങ്ങിയ 1984 ലാണ്. തിരുവനന്തപുരത്ത് മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ ആയിരുന്നു അന്ന് അദ്ദേഹം. വഞ്ചിയൂർ കോടതിയുടെ തെക്കുപടിഞ്ഞാറേ മൂലയിലാണ് അന്ന് ട്രൈബ്യൂണൽ പ്രവർത്തിച്ചിരുന്നത്. ന്യായാധിപന്റെ ഗാംഭീര്യത്തോടെ, എന്നാൽ തികഞ്ഞ ലാളിത്യത്തോടെ അദ്ദേഹം കോടതിയിലിരുന്ന് കേസുകൾ കേൾക്കുന്നത് എന്നും സന്തോഷം നിറച്ച കാഴ്ചയായിരുന്നു.
ന്യായാധിപന്മാർ എങ്ങനെയായിരിക്കണമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു അദ്ദേഹം. വഞ്ചിയൂർ കോടതിയിൽ അന്ന് നല്ല തടിയും പൊക്കവുമുള്ള ന്യായാധിപനും അദ്ദേഹമായിരുന്നു. എളിമയും വിനയവും സംസാരത്തിലെ മിതത്വവും അഭിഭാഷകരോടുള്ള പെരുമാറ്റവും കക്ഷികളോടുള്ള സമീപനവുമെല്ലാം അദ്ദേഹത്തെ വ്യത്യസ്തനാക്കി. നീതിയുക്തമായ വിധികളിലൂടെ അദ്ദേഹം ശ്രദ്ധേയനാകുന്ന കാഴ്ചയായിരുന്നു പിന്നീട്.
സ്ഥലം മാറിപ്പോയ അദ്ദേഹം മടങ്ങിയെത്തിയത് തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജിയായിട്ടായിരുന്നു. ജില്ലയിലെ ജുഡിഷ്യറിയുടെ തലവനായി എത്തിയ അദ്ദേഹം കൂടുതൽ എളിമയും വിനയവുമുള്ള ആളായി മാറുകയായിരുന്നു. അദ്ദേഹം ജില്ലാ ജഡ്ജിയായിരിക്കുമ്പോൾ ഞാൻ ബാർ അസോസിയേഷൻ ഭാരവാഹിയും സ്പാേർട്സ് കമ്മിറ്റി കൺവീനറുമാണ്. അഭിഭാഷകരുടെ കായികമേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ നൽകിയത് അദ്ദേഹമായിരുന്നു. കലാകായിക മേളകളിൽ വിജയിച്ച അഭിഭാഷകർക്ക് സമ്മാനദാനം നടത്തിയതും അദ്ദേഹമായിരുന്നു.
മണിക്കൂറുകൾ നീണ്ടുനിന്ന ചടങ്ങിൽ ആദ്യവസാനം ക്ഷമയോടെ പങ്കെടുത്ത രാജശേഖരൻ സാറിന്റെ പുഞ്ചിരിക്കുന്ന മുഖം ഇന്നും ഓർമ്മയിൽ നിറയുകയാണ്. പിന്നീട് അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി, കുറച്ചുകാലം ആക്ടിംഗ് ചീഫ് ജസ്റ്റിസായി. അക്കാലത്ത് തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിനായി ചില നീക്കങ്ങൾ നടന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്മാരായ കാവ്യാട് ദിവാകരപ്പണിക്കരും കാവ്യാട് മാധവൻകുട്ടിയും ഞാനുമായി വളരെ അടുപ്പത്തിലായിരുന്നു. നിഷ്പക്ഷനായ ന്യായാധിപനും നിഷ്ക്കളങ്ക വ്യക്തിത്വവുമായിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള ദീപ്തസ്മരണ തലസ്ഥാനത്തിന്റെ ഹൃദയത്തിൽ എക്കാലവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |