തൃശൂർ: പ്ലസ് വൺ മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ ബാഹ്യശക്തികൾ വഴി വിതരണം ചെയ്‌തെന്ന് ആക്ഷേപം. രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന പ്ലസ് വൺ മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ 9.50 വരെയും ഔദ്യോഗിക പോർട്ടലിൽ ലഭ്യമായിരുന്നില്ല. എന്നാൽ രാവിലെ 9.25 മുതൽ തന്നെ ചില അദ്ധ്യാപകർ വഴിയും സ്വകാര്യ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയും ചോദ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെന്നാണ് ആക്ഷേപം. പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഔദ്യോഗിക സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്.
ചോദ്യക്കടലാസ് ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പൊതു പരീക്ഷയിലും ഇത്തരം ഇടപെടലുകളും അട്ടിമറി സാധ്യതയും ഒഴിവാക്കാനായി സർക്കാരിന്റെ ശക്തമായ ഇടപെടലും ഇപ്പോഴത്തെ വീഴ്ചയിൽ കുറ്റക്കാർക്കെതിരേ നടപടിയും ഉണ്ടാകണമെന്ന് എഫ്.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ലാ ചെയർമാൻ കെ.എ. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.വി. വേണുഗോപാലൻ, വൈസ് ചെയർമാൻ എൻ.പി. ജാക്‌സൺ, ട്രഷറർ സാലിഹ് പുലിയഞ്ഞാലിൽ, സംസ്ഥാന- ജില്ലാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |