വർക്കല: 2016ൽ തയാറാക്കിയ ഇടവയിലെ റെയിൽവേ ഓവർബ്രിഡ്ജെന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നില്ല.
25 കോടിയുടെ ഓവർബ്രിഡ്ജ് നിർമ്മാണമാണ് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നത്.
ഓവർബ്രിഡ്ജിന് തയാറാക്കിയ നിലവിലെ അലൈൻമെന്റിനെതിരെ പ്രദേശത്തെ ചില വസ്തു ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി. നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിനോട് ( നാറ്റ് പാക് ) പുതിയ അലൈൻമെന്റ് തയാറാക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ പുതിയ അലൈൻമെന്റ് തയാറാക്കൽ നടപടികൾ ഇപ്പോഴും വൈകുന്നതായാണ് ആക്ഷേപം. മാറിമാറിവരുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളും, ജനപ്രതിനിധികളും വർഷങ്ങളായി നൽകിവരുന്ന വാഗ്ദാനങ്ങളിൽ ഒന്നാണ് റെയിൽവേ ഓവർബ്രിഡ്ജ്. ഇടവയിലെ റെയിൽവേ ഗേറ്റിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് ദൈനംദിനം വർദ്ധിച്ചുവരികയാണ്. റെയിൽവേ ഗേറ്റ് മണിക്കൂറുകളോളം പലപ്പോഴും അടഞ്ഞുകിടക്കുമ്പോൾ രോഗികളുമായി പോകുന്ന ആംബുലൻസും ഫയർഫോഴ്സിന്റെ വാഹനങ്ങളും യഥാസമയം അടിയന്തരഘട്ടങ്ങളിൽ നിർദ്ദിഷ്ട ഇടങ്ങളിലേക്ക് പോകാനാകാതെ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കാറുണ്ട്. ഇടവ ഗ്രാമപഞ്ചായത്ത് ഓഫീസ്, ഇടവ റെയിൽവേ സ്റ്റേഷൻ, ബാങ്കിംഗ്- വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടുന്ന ഇടവ ജംഗ്ഷനിൽ നിത്യവും വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്.
റോഡിന്റെ വീതി കുറവ്, വാഹനങ്ങളുടെ പാർക്കിംഗ്, വഴിയോര കച്ചവടം, എന്നിവ കാരണം ജംഗ്ഷൻ വീർപ്പുമുട്ടുകയാണ്.
പദ്ധതി തയാറാക്കിയത്...... 2016ൽ
പദ്ധതിക്ക് അനുവദിച്ചത്..... 25 കോടി
തിരക്കേറി ഇടവ ഗേറ്റ്
കൊല്ലം ജില്ലാ അതിർത്തിയായ കാപ്പിൽ ഭാഗത്തേക്കും, തിരികെയും വന്നു പോകുന്ന സ്വകാര്യബസുകൾ ഉൾപ്പടെ 100 കണക്കിന് വാഹനങ്ങളാണ് നിത്യവും ഇതുവഴി കടന്ന് പോകുന്നത്. ടൂറിസം മേഖലയായ കാപ്പിൽ പ്രദേശത്തേക്കുള്ള പ്രധാന റോഡിന്റെ ഹൃദയഭാഗത്താണ് ഇടവ റെയിൽവേ ഗേറ്റ് സ്ഥിതിചെയ്യുന്നത് ഇടവ ഭാഗത്തേക്ക് പോകുന്ന വഴിയിൽ മൂന്ന് ഗേറ്റുകൾ ഉണ്ടെങ്കിലും ഏറ്റവും തിരക്കേറിയ ഗേറ്റാണ് ഇടവ ഗേറ്റ്. ഗേറ്റ് അടഞ്ഞു കഴിഞ്ഞാൽ ഇടവ മൂന്നുമുക്ക് ജംഗ്ഷൻ വരെ വാഹനങ്ങളുടെ നീണ്ട നിരയാകും. ഗതാഗതകുരുക്കിന്റെ പേരിൽ ചില സ്വകാര്യ ബസ് സർവീസുകൾ കാപ്പിൽ വരെ യാത്ര പൂർത്തീകരിക്കാതെ ഇടവ ഗേറ്റിനു സമീപം ട്രിപ്പ് അവസാനിപ്പിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്.
പ്രഖ്യാപനങ്ങളിൽ മാത്രം
വർക്കല മുതൽ കാപ്പിൽ വരെ റെയിൽവേ ട്രാക്ക് മറികടക്കാതെ കടന്നുവരാവുന്ന ഇടവ റെയിൽവേ സ്റ്റേഷന് പിറകുവശത്തായി പോകുന്ന സമാന്തര റോഡ് വികസനവും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. ഇടവയിലെ ഗതാഗതക്കരുക്കിന് പരിഹാരമായിട്ടാണ് ഓവർബ്രിഡ്ജിനായി പദ്ധതി തയാറാക്കിയത്. പരാതിക്കാരായ സ്ഥലം ഉടമകളുടെ പരാതികൾ പരിഹരിക്കുന്നതിന് ആരുംതന്നെ തയാറാകുന്നുമില്ല. ഇതോടെ വലിയൊരു ജനസമൂഹത്തിന്റെ ആഗ്രഹ സഫലീകരണമാണ് യാഥാർത്ഥ്യമാകാതെ പോകുന്നത്. പദ്ധതി പ്രാവർത്തികമാക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും, ജനപ്രതിനിധികളും സംയുക്തമായി ഇടപെടുകയും തർക്കവിഷയങ്ങളിൽ പരിഹാരം കാണുകയും ചെയ്യണമെന്നാണ് ഇടവകയിലെ ഗ്രാമവാസികളുടെ പൊതുവേയുള്ള അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |