കാസർകോട്: പൊലീസുകാരുടെ തക്കസമയത്തെ ഇടപെടൽ ഒന്നുകൊണ്ടു മാത്രം പെട്രോളൊഴിച്ച് കത്തിക്കാനുള്ള ഭർത്താവിന്റെ ശ്രമത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടു. കുമ്പള കൊട്ടേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന റുക്സാനയെയാണ് (26) ഭർത്താവായ അഭിലാഷ് എന്ന ഹബീബ് വീടിനോട് ചേർന്ന മതിലിനരികിൽ ഒളിച്ചിരുന്ന് പെട്രോളൊഴിച്ച ശേഷം സിഗർലൈറ്റർ കൊളുത്തി കത്തിക്കാൻ ശ്രമിച്ചത്.
അസുഖബാധിതയാണെന്നറിഞ്ഞ് റുക്സാന കഴിഞ്ഞദിവസം ഉമ്മ താമസിക്കുന്ന മൊഗ്രാൽപുത്തൂരിലെ വാടക വീട്ടിലെത്തിയിരുന്നു. ഇവിടെയെത്തിയ ഹബീബ് ദേഹോപദ്രവം ഏൽപ്പിച്ചതോടെ റുക്സാന കാസർകോട് പൊലീസിൽ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് എ.എസ്.ഐ. ജോസഫ്, പൊലീസുകാരായ ജെയിംസ്, രാജേഷ് എന്നിവർ ഇവിടെയെത്തി. റുക്സാനയെ മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടെ മതിലിനോട് ചേർന്ന് പതുങ്ങിയിരുന്ന ഹബീബ് ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം സിഗർ ലൈറ്റർ ഉപയോഗിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. തക്കസമയത്ത് പൊലീസ് ഹബീബിനെ തള്ളി മാറ്റിയിതിനാൽ ശ്രമം പരാജയപ്പെട്ടു. പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും ഈയാൾ ഓടിരക്ഷപ്പെട്ടു. റുക്സാനയെ ആക്രമിച്ചതിന് ഏതാനും മാസം മുമ്പും ഹബീബിനെതിരെ കാസർകോട്ടും കുമ്പളയിലും കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |