കോലഞ്ചേരി: പ്രശസ്തമായ നാടുകളുടെ പേരുകൾ മുന്നിലെഴുതി ഉത്പന്നങ്ങൾ വില്പനയ്ക്ക് വെച്ചു വ്യാപകതട്ടിപ്പ്. പേരിന്റെ പെരുമയിൽ വിറ്റഴിക്കുന്ന ഉല്പനങ്ങളുടെ പേര് ബോർഡിൽ മാത്രമാണുള്ളത്. ഗുണനിലവാരത്തിന്റെ അതില്ല.ആലുവ അടുപ്പ്, കോഴിക്കോടൻ ഹൽവ, മാഞ്ഞാലി ബിരിയാണി, മുനമ്പം പച്ചമീൻ, വയനാടൻ മുളയരി, കുട്ടനാടൻ താറാവ്, പാലക്കാടൻ മട്ടയരി, ഗുരുവായൂർ പപ്പടം ഇത്തരത്തിൽ സ്ഥല പേരുകളുടെ പെരുമയിൽ വിറ്റഴിക്കുന്ന ഉല്പന്നങ്ങൾ നിരവധിയാണ് വിപണിയിലുള്ളത്. ഇവയൊക്കെ ഗുണനിലവാരമുള്ളതാണെന്ന് കാണിക്കാനാണ് സ്ഥലപ്പേരിനെ കൂട്ടുപിടിക്കുന്നത്. പേരിന്റെ പെരുമയിൽ വാങ്ങുന്നവർക്ക് ലഭിക്കുന്ന സംതൃപ്തിയാണ് പലരും മുതലാക്കുന്നത്. കൊവിഡ് കാലത്ത് വഴിയരികിലുള്ള വില്പന പൊടിപൊടിച്ചതോടെ എളുപ്പത്തിൽ ചെലവാകാനാണ് സ്ഥലപ്പേരു തന്ത്രം പലരും പയറ്റുന്നത്.
മുനമ്പം മീൻ തമിഴ്നാട്ടിലേത്
ബോർഡിലെ പേര് മുനമ്പം പച്ചമീൻ. മീൻ എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്ന്. വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മീൻ വില്പന കേന്ദ്രങ്ങളിലും മീൻ തട്ടുകളിലും എത്തുന്നത് അയൽ സംസ്ഥാനങ്ങളിലെ മീനാണെന്നു വിവരം. വ്യാപാരികളോ ഏജന്റുമാരോ ഇതറിയുന്നുമില്ല. മുനമ്പം മേഖലയിൽ നല്ലയിനം മീൻ ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാർ മുനമ്പം പച്ചമീൻ എന്ന് പ്രചരിപ്പിച്ചു വില്പന നടത്തുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നു മത്സ്യം എത്തിച്ചിരുന്നു. ഈ മത്സ്യവും മുനമ്പം പച്ചമീൻ എന്ന ലേബലിൽ തന്നെയാണ് വില്പന.
നാടൻ തനി മറുനാടൻ
നാട്ടിൽ കോഴിക്കോടൻ ഹൽവയുണ്ടാക്കുന്നവർ കോഴിക്കോടു കണ്ടിട്ടു പോലുമുണ്ടാകില്ല. ഗുണനിലവാരത്തിൽ മികച്ചതായതു കൊണ്ടാണ് പല ഉല്പന്നങ്ങളും സ്ഥലപ്പേരു കൊണ്ടു പ്രശസ്തമായത്. വിപണന തന്ത്രത്തിൽ സ്ഥലപ്പേരിന്റെ പെരുമയും നഷ്ടപ്പെടുന്നു. എന്തിനുമേതിനും ഒപ്പം "നാടൻ" എന്നു ചേർത്താൽ വില്പനയും കൂടുമത്രെ. ഹോട്ടൽ എന്ന് വലിയ ബോർഡ് വെച്ച് വീട്ടിലെ ഊണ് എന്നെഴുതിയാലും കഴിക്കാൻ ആളുണ്ടാകും. കച്ചവടം കൂട്ടാൻ തന്ത്രങ്ങൾ പയറ്റുമ്പോൾ യഥാർത്ഥ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നവർക്കാണ് പ്രയാസം. ഒറിജിനലേത്, ഡൂപ്ളിക്കേറ്റേത് എന്ന് ഉപഭോക്താവിനെ പറഞ്ഞു മനസിലാക്കാൻ പാടുപെടുകയാണവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |