പുതുക്കാട്: ഛർദ്ദിക്കിടെ ശ്വാസതടസം നേരിട്ട രണ്ടരവയസുകാരി, അയൽക്കാരി ശ്രീജ നൽകിയ കൃത്രിമശ്വാസത്തിലൂടെ ജീവിതം തിരിച്ചുപിടിച്ചു. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പുനർജന്മം ലഭിച്ച ആരാധ്യ അപകട നില തരണം ചെയ്തു. ഇതോടെ ശ്രീജയും ഭർത്താവ് പ്രമോദും ഹോം ക്വാറന്റൈനിലായി. നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സാണ് ശ്രീജ.
ഞായറാഴ്ച അവധി ദിനത്തിൽ പതിവ് വിശ്രമത്തിനിടെ ശ്രീജയ്ക്കടുത്തേക്ക് അയൽവീട്ടിലെ യുവതിയാണ് അവരുടെ കുട്ടി ആരാധ്യയുമായെത്തുന്നത്. ആ സമയത്ത് അവൾക്ക് അനക്കമില്ലായിരുന്നു. ഛർദ്ദിയെത്തുടർന്ന് ബോധം പോയി. ശ്വാസം എടുക്കുന്നില്ല. ഇതുകണ്ട് ശ്രീജ കുട്ടിക്ക് വായിലൂടെ കൃത്രിമ ശ്വാസം നൽകി. ഇതോടെ കുട്ടി ചെറുതായി അനങ്ങി. ശ്രീജ ഉടൻ കുട്ടിയെയും അമ്മയെയും ഭർത്താവ് പ്രമോദിന്റെ വാഹനത്തിൽ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഛർദ്ദി നീണ്ടുനിന്നതിനെ തുടർന്ന് ഫിക്‌സ് വന്നതോ ഛർദ്ദിയുടെ അവശിഷ്ടം ശ്വാസനാളിയിൽ തടഞ്ഞതോ ആകാം ശ്വാസതടസത്തിന് കാരണമെന്നാണ് നിഗമനം. കൃത്യസമയത്ത് ശ്വാസം നൽകിയതിനാൽ ജീവൻ നിലനിറുത്താനായെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. പരിശോധനയിൽ ആരാധ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാറ്റാർക്കും അസുഖം ഇല്ല. ഇതോടെ ഇവരെല്ലാം ഹോം ക്വാറന്റൈനിലായി. തലോർ കുന്നിശ്ശേരിയിലെ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ശ്രീജയും ഭർത്താവും. അവസരോചിതമായ ശ്രീജയുടെ പ്രവൃത്തി അറിഞ്ഞ് കെ.കെ രാമചന്ദ്രൻ എം.എൽ.എ ശ്രീജയെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |