æ ആയുധക്കടത്ത് എൽ.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാനെന്ന് എൻ.ഐ.എ
കൊച്ചി: ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് വൻതോതിൽ ലഹരിമരുന്നും ആയുധങ്ങളും പിടികൂടിയ കേസിൽ ഇതുവരെ അറസ്റ്റിലായ എട്ടു പ്രതികൾക്കെതിരെ ഭീകരപ്രവർത്തന നിരോധന നിയമപ്രകാരമുള്ള (യു.എ.പി.എ) കുറ്റം ചുമത്താൻ ദേശീയ അന്വേഷണ ഏജൻസി കോടതിയെ സമീപിച്ചു.
കഴിഞ്ഞ മാർച്ച് 18 ന് കോസ്റ്റ് ഗാർഡ് പിടികൂടിയ ബോട്ടിൽ നിന്ന് അറസ്റ്റിലായ എൽ.വൈ. നന്ദന (46), ജനകദാസ് പ്രിയ (42), മെൻഡിസ് ഗുണശേഖര (32), നമേഷ് സേനാരഥ് (32), തിലങ്ക മധുഷൻ (29, നിസങ്ക (40) എന്നിവർക്കെതിരെയും പിന്നീട് എൻ.ഐ.എ അറസ്റ്റ് ചെയ്ത ശ്രീലങ്കൻ സ്വദേശി എ. സുരേഷ് രാജ്, ചെന്നൈ സ്വദേശി സൗന്ദർരാജ് എന്നിവർക്കെതിരെയും യു.എ.പി.എ ചുമത്താനാണ് അന്വേഷണ ഏജൻസി എറണാകുളം എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയത്.
കോസ്റ്റ് ഗാർഡ് പിടികൂടിയ ലഹരിമരുന്നും ആയുധങ്ങളും കടത്തിയത് ഇന്ത്യയിലും ശ്രീലങ്കയിലുമായി എൽ.ടി.ടി.ഇ യുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നു അപേക്ഷയിൽ ചൂണ്ടിക്കാട്ടി. എൻ.ഐ.എയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കോസ്റ്റ് ഗാർഡ് പിടികൂടിയ രവിഹൻസിയെന്ന ലങ്കൻ ബോട്ടിൽ നിന്ന് ലഹരിമരുന്നിനു പുറമേ അഞ്ച് എ.കെ. 47 തോക്കുകളും 1000 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. സുരേഷ് രാജിന്റെയും സൗന്ദർരാജിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ഇവർക്ക് എൽ.ടി.ടി.ഇ ബന്ധമുണ്ടെന്നു കണ്ടെത്തിയെന്നും എൻ.ഐ.എ വിശദീകരിക്കുന്നു. വിദേശത്തു രജിസ്റ്റർ ചെയ്ത ഒരു സിംകാർഡ് ഉൾപ്പെടെ നിരവധി സിംകാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളും ഇനിയും പിടികൂടാനുള്ള മറ്റു പ്രതികളും ചേർന്ന് 2018 മുതൽ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, യു.എ.ഇ എന്നിവിടങ്ങളിൽ ഗൂഢാലോചന നടത്തി ഒരു ഭീകര സംഘത്തിനു രൂപം നൽകിയിട്ടുണ്ട്. പല രാജ്യങ്ങളിൽ നിന്നായി വൻ തുക ഇവർ സ്വീകരിച്ചിട്ടുണ്ട്. ഈ തുക ഹവാല ഇടപാടുകളിലൂടെ ദുബായിലെത്തിച്ചാണ് ആയുധങ്ങളും വെടിക്കോപ്പുകളും ലഹരിമരുന്നുകളും വാങ്ങിയത്. ഇവ എൽ.ടി.ടി.ഇയെ പിന്തുണയ്ക്കുന്ന വിഭാഗത്തിനു കൈമാറാനാണ് കൊണ്ടുവന്നതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും എൻ.ഐ.എ പറയുന്നു.
പാക് പൗരനാണ് ആയുധങ്ങളും ലഹരിമരുന്നും നൽകിയതെന്നും ഇതിനുള്ള പ്രതിഫലം ദുബായിലുള്ള ഇയാളുടെ സഹായിക്ക് ഹവാല ഇടപാടിലൂടെ നൽകിയെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായുള്ള ഹവാല നെറ്റ്‌വർക്കാണ് പണം എത്തിച്ചു കൊടുത്തതെന്നും പ്രതികൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ശ്രീലങ്കർ സേനയെ എൽ.ടി.ടി.ഇക്കു വേണ്ടി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയുൾപ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികൾ എൽ.ടി.ടി.ഇയുടെ പേരിൽ ഇ മെയിൽ സന്ദേശങ്ങൾ കൈകാര്യം ചെയ്തിരുന്നെന്നും എൻ.ഐ.എ യുടെ അപേക്ഷയിൽ വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |